കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതി ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരണവുമായി സിസ്റ്റർ ലൂസികളപ്പുര. ‘കോടതി മുറിക്കുള്ളിൽവച്ച് നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം!’ എന്നാണ് ലൂസികളപ്പുര വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെ ആയിരുന്നു സിസ്റ്ററിന്റെ പ്രതികരണം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടെ വിധിപ്രസ്താവത്തിൽ പറയുന്നത്. ജഡ്ജി ജി ഗോപകുമാർ ആണ് വിധി പ്രസ്താവം നടത്തിയത്.
ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധി പ്രസ്താവത്തിൽ പറഞ്ഞു. വിധി കേൾക്കാൻ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയിരുന്നു. പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
105 ദിവസത്തെ വിചാരണയിൽ 39 സാക്ഷികളെ വിസ്തരിച്ചു. 83 സാക്ഷികൾ ഉണ്ടായിരുന്നുവെങ്കിലും കൂറുമാറാനുള്ള സാധ്യത കണക്കിലെടുത്ത് പ്രോസിക്യൂഷൻ പലരേയും വിസ്തരിച്ചില്ല. 122 പ്രമാണങ്ങൾ കോടതി പരിശോധിച്ചു. കഴിഞ്ഞ മാസം 29ന് വിചാരണ അവസാനിപ്പിച്ച കോടതി. 10ആം തീയതി കൊണ്ട് അവസാന വാദവും പൂർത്തിയാക്കി.
2018 സെപ്റ്റംബർ 21നാണ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായത്. കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനുമടക്കം ഇതിനിടെ നീക്കങ്ങളുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ഭീഷണി വന്നു. എന്നാൽ ഇതെല്ലാം മറികടന്ന് 2019 ഏപ്രിൽ മാസത്തിൽ കുറ്റപത്രം സമർപ്പിച്ചു.
വിചാരണ കൂടാതെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന ഫ്രാങ്കോയുടെ ആവശ്യം സുപ്രീം കോടതി വരെ തള്ളിയതോടെയാണ് വിചാരണ ആരംഭിച്ചത്. വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ സുഭാഷായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ.
Most Read: കോവിഡ് വ്യാപനം ഫെബ്രുവരി 26ഓടെ പാരമ്യത്തിൽ എത്തും; വിദഗ്ധർ