തിരുവനന്തപുരം: ജനുവരി 14ന് ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്‌തനാക്കിയ വിധിയെ ചോദ്യം ചെയ്‌ത്‌കൊണ്ട് അപ്പീൽ പോകാനുള്ള നടപടികൾക്ക് സർക്കാർ വേഗത വർധിപ്പിച്ചു. ആദ്യഘട്ടത്തിൽ, കേസ് വിവരങ്ങളും അപ്പീല്‍ നല്‍കാനുള്ള ശുപാര്‍ശയും പോലീസ്, എജിക്ക് കൈമാറി. അപ്പീല്‍ നടപടികള്‍ എത്രയും വേഗത്തിലാക്കണമെന്ന് ഡിജിപി, എജിയോട് ആവശ്യപ്പെടുകയും ചെയ്‌തു.
മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്‌ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ, സമ്മർദ്ദങ്ങളും അധികാരവും ഉപയിഗിച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് ജനുവരി 14ന് കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്‌ജി ജി ഗോപകുമാർ വിധി പറഞ്ഞത്. വിചാരണകോടതിയുടെ ഈ വിധിക്കെതിരെയാണ് സർക്കാർ അപ്പീല്‍ പോകുന്നത്.
പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരായ ജിതേഷ് ജെ. ബാബുവും സുബിന്‍ കെ. വര്‍ഗീസും ഹാജരായ കേസിൽ പ്രതിഭാഗത്തിന് വേണ്ടി, അഭിഭാഷകരായ ബി.രാമന്‍പിള്ള, സിഎസ് അജയന്‍ എന്നിവരാണ് ഹാജരായിരുന്നത്.
അപ്പീലിന് പോകാനായി സ്വീകരിക്കുന്ന സുപ്രധാന നിയമാടിത്തറ 2013ലെ നിർഭയ കേസിനെ തുടർന്നുള്ള നിയമഭേദഗതിയാണ്. ഈ ഭേദഗതി അനുസരിച്ച്, ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്‌തനാക്കാൻ സാധിക്കില്ല എന്ന നിലപാടാണ് സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ സ്വീകരിക്കുന്നത്.
Most Read: ദിലീപിന്റെ വാദങ്ങളെ ശരിവയ്‌ക്കുന്ന മൊഴികളുമായി അഡ്വ. സജിത്