കോഴിക്കോട്: ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ വ്യാപാര സ്‌ഥാപനങ്ങള്‍ മാത്രം അടച്ചിടാന്‍ പറഞ്ഞാല്‍ അംഗീകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് പ്രതിരോധത്തിന് വേണ്ടി അടച്ചിട്ട കാലത്തെ നികുതി, വാടക, ബാങ്ക് വായ്‌പ എന്നിവ അടക്കാനാവാതെ ആത്‌മഹത്യ ചെയ്‌ത വ്യാപരികളെ സര്‍ക്കാര്‍ മറക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്‌ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. യൂത്ത് വിങ് സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കോവിഡ് മൂന്നാം തരംഗത്തിനെതിരെ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്‌ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി മൂന്നാം തരംഗത്തെ ക്ഷണിച്ചു വരുത്തുകയാണെന്നും അതുകൊണ്ടുതന്നെ കോവിഡിന്റെ പേരില്‍ കടകളും വ്യപാര സ്‌ഥാപനങ്ങളും അടച്ചിടാന്‍ തയ്യാറല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കോവിഡ് കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. അവലോകന യോഗത്തിൽ ഇന്ന് നിർണായക തീരുമാനങ്ങൾ ഉണ്ടാകും.
രോഗവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തനവും പരീക്ഷ നടത്തിപ്പും ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ഓഫീസുകളുടെ പ്രവർത്തനം സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനം ഉണ്ടായേക്കും. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഓഫീസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് മുതിർന്ന ഉദ്യോഗസ്‌ഥർ വ്യക്‌തമാകുന്നത്.
സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ ചർച്ച നടന്നിരുന്നു. തുടർന്നാണ് വിദഗ്‌ധരുടെ അഭിപ്രായം കൂടി പരിഗണിച്ച് ഇന്ന് അന്തിമ തീരുമാനം എടുക്കാമെന്ന് തീരുമാനിച്ചത്. കൂടാതെ സംസ്‌ഥാനത്ത് രോഗവ്യാപനം ഒഴിവാക്കുന്നതിനായി എന്തൊക്കെ നിയന്ത്രണങ്ങൾ പുതുതായി ഏർപ്പെടുത്തണമെന്നും ഇന്നത്തെ അവലോകന യോഗത്തിൽ അധികൃതർ ചർച്ച ചെയ്‌ത് തീരുമാനമെടുക്കും.
Read also: ‘നീതിദേവത അരുംകൊല ചെയ്യപ്പെട്ട ദിവസം’; പ്രതികരിച്ച് സിസ്‌റ്റർ ലൂസി കളപ്പുര