തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ വിശദ വിവരങ്ങള്‍ അടങ്ങുന്ന ഡീറ്റൈല്‍ഡ് പ്രോജക്ട് റിപ്പോർട്ടിൽ (ഡിപിആർ) അടിമുടി ദുരൂഹതയെന്ന് അൻവർ സാദത്ത് എംഎൽഎ. ഡിപിആർ തയ്യാറാക്കിയ കമ്പനിയുടെ ആധികാരികതയെക്കുറിച്ച് പോലും സംശയമുണ്ട്. സാമ്പത്തിക നേട്ടം ലക്ഷ്യം വെച്ചുള്ള ഇടതു മുന്നണിയുടെ നീക്കമാണ് സിൽവർലൈൻ. ഇത് വലിയ അഴിമതിക്ക് കളമൊരുക്കുമെന്നും അൻവർ സാദത്ത് ആരോപിച്ചു.
പ്രതിദിനം 70,000ത്തിലധികം യാത്രക്കാർ സംവിധാനം ഉപയോഗിക്കുമെന്ന് പറയുന്നത് ഉൾക്കൊള്ളാനാവാത്ത കാര്യമാണ്. ഹൈദരാബാദ്-മുംബൈ അതിവേഗ പാത പോലും ഇത്രയധികം യാത്രക്കാർ ഉണ്ടാകുമെന്ന് അവകാശപ്പെടുന്നില്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഡിപിആർ ആണിത്. യുഡിഎഫ് ഉന്നയിച്ച ഒരു ചോദ്യത്തിനുമുള്ള ഉത്തരം ഡിപിആറിലില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആർ തട്ടിക്കൂട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് ആരോപിച്ചു. പരിസ്ഥിതി, സാമൂഹിക ആഘാത പഠനങ്ങളോ സര്‍വെയോ നടത്താതെ എങ്ങനെയാണ് ഡിപിആര്‍ തയ്യാറാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഡിപിആര്‍ തയ്യാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോർട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൊല്ലത്ത് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കെ- റെയില്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ മുഴുവന്‍ പ്രകൃതിവിഭവങ്ങള്‍ മധ്യ കേരളത്തില്‍ ഉണ്ടെന്നാണ് ഡിപിആറില്‍ പറയുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡാറ്റാ തിരിമറി നടത്തി ജപ്പാനിലെ ജൈക്കയില്‍ നിന്നും ലോണ്‍ തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും വിഡി സതീശന് കുറ്റപ്പെടുത്തി.
ദ്രുത പരിസ്ഥിതി ആഘാത പഠന റിപ്പോർട് ഉൾപ്പെടെയാണ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാഫിക് സ്റ്റഡി റിപ്പോര്‍ട്ടും ഡിപിആറിന്റെ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊളിക്കേണ്ട കെട്ടിടങ്ങളുടെ ചിത്രങ്ങള്‍ ഉൾപ്പടെയുള്ള വിശദാംശങ്ങള്‍, പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളുടെ വിശദാംശങ്ങളും ഡിപിആറില്‍ പങ്കുവെക്കുന്നുണ്ട്. ആറ് വോള്യങ്ങളിലായി 3776 പേജുകളിലായാണ് വിശദമായ ഡിപിആര്‍.
സില്‍വര്‍ ലൈനിന് സ്റ്റാന്‍ഡേര്‍ഡ് ഗേജ് പ്രഖ്യാപിച്ചത് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണെന്ന് ഡിപിആര്‍ വ്യക്തമാക്കുന്നു. പൊളിക്കേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍, പരിസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍, സ്റ്റേഷനുകള്‍ക്കിടയിലെ ദൂരം തുടങ്ങി വിശദമായ വിവരങ്ങള്‍ ഡിപിആറില്‍ പറയുന്നു.
Most Read: തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം നീട്ടി