ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 403 സീറ്റുകളില്‍ മൽസരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. തിരഞ്ഞെടുപ്പിനെ നേരിടാനായി അപ്നാ ദള്‍, നിഷാദ് പാര്‍ട്ടി എന്നിവയുമായി ബിജെപി സഖ്യം ചേരും. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അപ്നാ ദള്‍, നിഷാദ് പാര്‍ട്ടിയുമായി ബിജെപി രണ്ട് ദിവസമായി ചര്‍ച്ചകള്‍ നടത്തി വരികയായിരുന്നു എന്നും നഡ്ഡ പത്രസമ്മേളനത്തിലൂടെ വ്യക്തമാക്കി.
യോഗി ആദിത്യനാഥ് സര്‍ക്കാരിനെ വാനോളം പുകഴ്ത്തിക്കൊണ്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്റെ തിരഞ്ഞെടുപ്പ് സഖ്യ പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹത്തോടെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉത്തര്‍പ്രദേശിന്റെ വികസനത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പ്രവര്‍ത്തിച്ചതായി നഡ്ഡ അവകാശപ്പെട്ടു.
കഴിഞ്ഞ സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ മാഫിയ പ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും വളരാനുള്ള അന്തരീക്ഷം ഒരുക്കിയിരുന്നു. എന്നാല്‍ യോഗി സര്‍ക്കാരിന്റെ വരവോടെ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടുവെന്നും നഡ്ഡ പറഞ്ഞു.
ഏഴ് ഘട്ടങ്ങളായാണ് ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 10ന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് ഏഴുവരെ നീണ്ടുനില്‍ക്കും. മാര്‍ച്ച് 10നാണ് ഫലം പ്രഖ്യാപിക്കുക. ഭരണത്തിലിരിക്കുന്ന ബിജെപിയെ നേരിടാന്‍ ശക്തമായ പടയൊരുക്കം നടത്തുകയാണ് സമാജ്വാദി പാര്‍ട്ടി.
Most Read: ടിപിആർ 35 ശതമാനം; തിരുവനന്തപുരം സിഇടി കോളേജും കോവിഡ് ക്ളസ്റ്റർ