മലപ്പുറം: വോട്ട് കിട്ടാന്‍ ബിജെപി നേതാക്കളെ കാണാന്‍ തയ്യാറാണെന്ന പ്രസ്താവനയിൽ വിശദീകരണവുമായി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണെന്നാണ് വിശദീകരണ കുറിപ്പില്‍ സലാം പറയുന്നത്. ബിജെപിയെയോ, മറ്റേതെങ്കിലും സംഘടനകളെയോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ ശബ്ദ സന്ദേശത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും പിഎംഎ സലാം വിശദീകരിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ പാര്‍ട്ടിയിലെ പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിക്കാതെ മാറി നിന്ന ചില നേതാക്കളേയും പ്രവര്‍ത്തകരേയും നേരില്‍ പോയി കണ്ട് അവരോട് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് അഭ്യർഥിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് എന്നെ വിളിച്ച പ്രാദേശിക പ്രവര്‍ത്തകനോട് ഫോണില്‍ സംസാരിക്കുന്നതിന്റെ ചെറിയ ഒരു ഭാഗമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്; പിഎംഎ സലാം പറയുന്നു.
‘പാര്‍ട്ടി സ്ഥാനാർഥിക്ക് വോട്ട് കിട്ടണം, അവരെ വിജയിപ്പിക്കണം, അതിന് ആരേയും പോയി കാണും, സംസാരിക്കും’ എന്നതായിരുന്നു ആ സംസാരത്തിന്റെ സാരാംശം. ഒരു മണ്ഡലത്തിലെ സ്ഥാനാർഥിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തകരും ആ മണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും വോട്ട് അഭ്യർഥിച്ച് സമീപിക്കാറുണ്ട്.
അതില്‍ ജാതി, മത, പാര്‍ട്ടി വ്യത്യാസമുണ്ടാകാറില്ല. ബിജെപിക്കാരുമായി പോലും സംസാരിക്കുമെന്നത് ഒരു ആലങ്കാരിക പ്രയോഗമാണ് എന്നത് ആ ശബ്ദ സന്ദേശത്തില്‍ നിന്നും വ്യക്തമാണ്. പാര്‍ട്ടി സ്ഥാനാർഥിക്ക് വേണ്ടി ഏത് വോട്ടറോടും വോട്ടു ചോദിക്കാന്‍ തയ്യാറാണെന്ന് സൂചിപ്പിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ എല്ലാ സ്ഥാനാർഥികളും അവരുടെ പാര്‍ട്ടിക്കാരും ആ കുറ്റം ചെയ്തവരാണ്. കോള്‍ റെക്കോര്‍ഡിന്റെ ചെറിയ ഒരു ഭാഗം മാത്രം മാദ്ധ്യമങ്ങള്‍ക്ക് അയച്ച് കൊടുത്തവര്‍ അതിന്റെ പൂർണഭാഗം പുറത്ത് വിടാനുളള മാന്യത കാണിക്കണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
Most Read: നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ പകർത്തിയ ഫോൺ കണ്ടെത്താൻ തീവ്രശ്രമം









































