ന്യൂഡെൽഹി: പഞ്ചാബില്‍ മുൻ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ആദ്യഘട്ട സ്ഥാനാർഥി പട്ടികയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിറ്റിംഗ് എംഎൽഎമാർ ഉൾപ്പടെ സീറ്റ് നഷ്ടപ്പെട്ടവരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുടെ പുതിയ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
പട്യാല മണ്ഡലത്തില്‍ നിന്നാകും അമരീന്ദര്‍ സിംഗ് ജനവിധി തേടുക. സംസ്ഥാനത്ത് തന്റെ മുഖ്യമന്ത്രി ഭരണത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും ദേശീയതലത്തില്‍ ബിജെപിയുടെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറങ്ങുകയെന്ന് അമരീന്ദര്‍ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പിലും ക്യാപ്റ്റന്റെ മണ്ഡലമായിരുന്ന പട്യാലയില്‍ നിന്ന് 72,586 വോട്ടുകള്‍ക്കാണ് അമരീന്ദര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. എഎപിക്ക് അന്ന് 20,000ത്തില്പരം വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. അമരീന്ദര്‍ സിംഗിന്റെ മാദ്ധ്യമ ഉപദേഷ്ടാവ് രവീണ് തുക്രലാണ് പട്യാലയില്‍ നിന്ന് തന്നെ മൽസരിക്കാനുള്ള തീരുമാനം അറിയിച്ചത്. തന്റെ കുടുംബവുമായി പട്യാലക്ക് 300 വര്‍ഷത്തോളം നീണ്ട ബന്ധമുണ്ടെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുള്ള പ്രശ്നങ്ങള്‍ക്കിടയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ കൂടി പിന്തുണ നഷ്ടമായ അമരീന്ദർ സിംഗ്, മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.
Most Read: ഒഎൽഎക്സ് വഴി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ