പാലക്കാട്: മലയുടെ മുകളിൽ കുടുങ്ങിക്കിടക്കുന്ന 23കാരന് 10 മണിക്ക് മുൻപ് ഡ്രോൺവഴി ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആരോഗ്യ വിദഗ്‌ധരുടെ നിർദ്ദേശം അനുസരിച്ചുള്ള ഭക്ഷണമാണ് എത്തിക്കുക. രക്ഷാദൗത്യം ഇന്ന് പത്തുമണിക്ക് മുൻപ് തീരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, നിലവിലെ സാഹചര്യം അനുസരിച്ച് ഉച്ചവരെ സമയമെടുത്തേക്കും എന്നാണ് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നത്.
വെള്ളവും ഭക്ഷണവും ഇല്ലാതെ 42 മണിക്കൂർ പിന്നിട്ടതിനാൽ ശരീരം എങ്ങനെ പ്രതികരിക്കും എന്നത് അറിയില്ല. അതിനാലാണ് ഡോക്‌ടർമാരുടെ നിർദ്ദേശം അനുസരിച്ചുള്ള ഭക്ഷണം എത്തിക്കുന്നത്. രക്ഷിക്കാനായി പുറപ്പെട്ട സംഘം ബാബുവിന്റെ പരിസരത്തേക്ക് എത്താനുള്ള ശ്രമത്തിലാണ്. കരടികൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും ചെങ്കുത്തായ മലയും സൈന്യത്തിന് പോലും പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്.
റോപ്പ് ഉപയോഗിച്ച് താഴേക്കിറങ്ങിയാവും സൈനിക സംഘം ബാബുവിനരികെ എത്തുക. ഹെലികോപ്‌റ്റർ വഴിയുള്ള ശ്രമവും ഉടനെ നടക്കും. സര്‍വേ വകുപ്പിന്റെ ഡ്രോണ്‍ സംഘവും രംഗത്തുണ്ട്. ഇവര്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ എടുത്ത് രക്ഷാ ദൗത്യം നിര്‍വഹിക്കുന്നവര്‍ക്ക് നല്‍കി വരുന്നു. ഇതനുസരിച്ചാണ് വഴികൾ തീരുമാനിക്കുന്നത്. മലയാളിയായ ലഫ്.കേണല്‍ ഹേമന്ത് രാജ് ഉൾപ്പെടുന്ന സംഘത്തിന് കേണല്‍ ശേഖര്‍ അത്രിയാണ് നിലവിൽ നേതൃത്വം കൊടുക്കുന്നത്.
മലമുകളില്‍ തമ്പടിച്ച ശേഷമാണ് കരസേനാ ഉദ്യോഗസ്‌ഥർ രക്ഷാദൗത്യം ആരംഭിച്ചത്. മലയുടെ അടിവാരത്തിൽ ബാബുവിനെ കാത്ത് ഡോക്‌ടർമാർ അടക്കം വൈദ്യ സംഘവും കാത്തുനില്‍ക്കുന്നു. ബാബുവിനെ താഴെ എത്തിച്ചശേഷം ഇവർ പ്രാഥമിക ശുശ്രൂഷ നൽകും. പിന്നീട്, ജില്ലാ ആശുപത്രിയിലേക്കു മാറ്റും. കരസേനയിൽ പൂർണ വിശ്വാസമർപ്പിച്ച് ബാബുവിന്റെ ഉമ്മയും കുടുംബാംഗങ്ങളും മലയടിവാരത്തിൽ തന്നെ കാത്തിരിക്കുന്നുണ്ട്.
Related: ബാബു എന്ന 23കാരൻ മലയിടുക്കിൽ കുടുങ്ങിയതുമായി ബന്ധപ്പട്ട മറ്റുവാർത്തകൾ ഈ ലിങ്കിൽ വായിക്കാം