കണ്ണൂർ: തോട്ടടയിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. ഏച്ചൂർ സ്വദേശി അക്ഷയുമായാണ് കണ്ണൂർ താഴെചൊവ്വയിലെ പടക്ക കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
വിവാഹാഘോഷത്തിനായി താഴെചൊവ്വയിലെ പടക്ക കടയിൽ നിന്നാണ് അക്ഷയ് ഉൾപ്പടെയുള്ളവർ പടക്കം വാങ്ങിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് പടക്കങ്ങൾ വാങ്ങിയ ശേഷം ഇതെല്ലാം ഒരുമിച്ച് കൂട്ടിയാണ് ഉഗ്രശേഷിയുള്ള സ്ഫോടക വസ്തുക്കൾ നിർമിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാനാണ് പ്രതിയുമായി പടക്ക കടയിൽ തെളിവെടുപ്പ് നടത്തിയത്. അറസ്റ്റിലായ പ്രതിയെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസമാണ് തോട്ടടയിൽ വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് പോകുന്നതിനിടെ ബോംബേറുണ്ടായത്. ഏച്ചൂർ സ്വദേശിയായ ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. തല പൊട്ടിച്ചിതറിയ നിലയിലായിരുന്നു ജിഷ്ണുവിന്റെ മൃതദേഹം. സ്ഫോടനത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശനിയാഴ്ച നടന്ന വിവാഹ സൽകാരത്തിനിടെ ഉണ്ടായ തർക്കവും അതിന്റെ പകയുമാണ് ബോംബേറിൽ കലാശിച്ചതെന്നാണ് വിവരം. ശനിയാഴ്ച രാത്രി വിവാഹ സൽകാരത്തിനിടെ പാട്ട് വെക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടടയിലെ യുവാക്കളും ഏച്ചൂരിലെ സംഘത്തിൽപെട്ട ചിലർ പ്രതികാരത്തിനായി ബോംബുമായി വരികയായിരുന്നു.
വരന്റെ വീട്ടിലേക്ക് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ പോകുന്നതിനിടെയാണ് ഏച്ചൂരിൽ നിന്നുള്ള ചിലർ ബോംബെറിഞ്ഞത്. ആദ്യം എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതോടെ രണ്ടാമതൊരു ബോംബ് കൂടി എറിയുകയായിരുന്നു. ഇത് ഇവരുടെ സംഘത്തിൽ പെട്ട ജിഷ്ണുവിന്റെ ദേഹത്ത് വീണ് പൊട്ടുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് യുവാക്കൾ കൂടി പോലീസിന്റെ കസ്റ്റഡിയിലുണ്ട്. അതേസമയം, പ്രതികളിൽ ഒരാളായ മിഥുൻ എന്നയാൾ കേരളം വിട്ടതായാണ് സൂചന. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Also Read: ഗൂഢാലോചന കേസിലെ എഫ്ഐആർ റദ്ദാക്കണം; ഹരജി സമർപ്പിച്ച് ദിലീപ്