തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളിൽ ഇന്നും നാളെയും ശുചീകരണവും അണുനശീകരണവും നടക്കും. ഫെബ്രുവരി 21ആം തീയതി മുതൽ സ്‌കൂളുകളുടെ പ്രവർത്തനം പൂർണ തോതിൽ പുനഃരാരംഭിക്കുന്ന സാഹചര്യത്തിലാണിത്. ശുചീകരണവും അണുനശീകരണവും നടത്തുന്നതിനായി അഭ്യർഥിച്ച് വിവിധ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കും വിദ്യാര്‍ഥി–യുവജന–തൊഴിലാളി സംഘടനകള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ സംഘടനകള്‍ക്കും ജനപ്രതിനിധികള്‍ക്കും മന്ത്രി കത്തയച്ചിരുന്നു.
ഇത് പ്രകാരം നിരവധി സംഘടനകള്‍ സ്‌കൂള്‍ വൃത്തിയാക്കലും അണുനശീകരണവുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ പൂർണ തോതിൽ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി കളക്‌ടർമാരുമായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്നിരുന്നു. യോഗത്തിൽ ഉച്ചഭക്ഷണ വിതരണം പുനഃരാരംഭിക്കാനും തീരുമാനമായി.
കൂടാതെ ആദിവാസി, തീര, മലയോര മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ ഹാജര്‍നില അധ്യാപകര്‍ ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ക്ക് ക്ഷാമമുള്ള സ്‌കൂളുകളില്‍ അവ എത്തിക്കാനും സ്‌കൂള്‍ ബസുകള്‍ സജ്‌ജമാക്കാനും സഹായമുണ്ടാകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
Read also: സ്‌മൃതി പരുത്തിക്കാടിന് എതിരായ സൈബർ ആക്രമണം; കേസെടുത്തു