ആലപ്പുഴ: വെൺമണി ഇരട്ട കൊലപാതക കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി. ബംഗ്‌ളാദേശ് സ്വദേശികളായ ലബിലു ഹസൻ (39), ജുവൽ ഹസൻ (24) എന്നിവർ കുറ്റക്കാരാണെന്നാണ് മാവേലിക്കര അഡിഷണൽ ജില്ലാ കോടതി വിധിച്ചത്. പ്രതികൾക്കുള്ള ശിക്ഷ നാളെ വിധിക്കും. വെൺമണി കൊടുകുളത്തി കാരോട് ആഞ്ഞിലിമൂട്ടിൽ വീട്ടിൽ എപി ചെറിയാൻ, ഭാര്യ ലില്ലിക്കുട്ടി ചെറിയാൻ എന്നിവരെ കൊലപ്പെടുത്തി വീട് കവർച്ച ചെയ്‌ത കേസിലാണ് വിധി.
കൊലപാതകം, അതിക്രമിച്ച് കയറൽ, കവർച്ച തുടങ്ങി പ്രതികൾക്കെതിരെ ചുമത്തിയിരുന്ന എല്ലാ കുറ്റങ്ങളും സംശയാതീതമായി തെളിഞ്ഞതായി കോടതി അറിയിച്ചു. 2019 നവംബർ 11ന് ആയിരുന്നു കേസിനാസ്‌പദമായ സംഭവം. ദമ്പതികളുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതികൾ വീട്ടിൽ സ്വർണം ഉണ്ടെന്ന് മനസിലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്.
കൊലപാതത്തിന് ശേഷം 45 പവൻ സ്വർണാഭരണവും 17,338 രൂപയുമായി കടന്നുകളഞ്ഞ പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് അറസ്‌റ്റ് ചെയ്‌തത്. 2021 നവംബർ ഒന്നിന് ആരംഭിച്ച വിചാരണ 2022 ഫെബ്രുവരി 25ന് ആണ് പൂർത്തിയായത്. കേസിൽ 60 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്‌തരിച്ചു. 103 തൊണ്ടിമുതലും 80 രേഖകളും കേസിൽ ഹാജരാക്കി.
Most Read: നടിയുടെ ദൃശ്യങ്ങളടങ്ങിയ മെമ്മറികാർഡ് കോടതിയിൽ തുറന്നു; സ്‌ഥിരീകരിച്ച് അന്വേഷണസംഘം