കാഞ്ഞങ്ങാട്: ഇലകളെല്ലാം മഞ്ഞളിച്ചും വളർച്ച മുരടിച്ചും കവുങ്ങുകൾ ഉണങ്ങി തുടങ്ങിയതോടെ ജില്ലയിലെ കർഷകർ ആധിയിൽ. പരാതിപ്പെട്ടിട്ടും കൃഷി വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആക്ഷേപവുമുണ്ട്. രോഗകാരണത്തെ കുറിച്ച് ഉദ്യോഗസ്‌ഥർക്ക് ഇടയിൽ തന്നെ വ്യത്യസ്‌ത നിരീക്ഷണമാണ്. വളപ്രയോഗം മുതൽ കാലാവസ്‌ഥാ മാറ്റം വരെയാണ് കവുങ്ങ് കൃഷി നേരിടുന്ന പ്രതിസന്ധിക്ക് കാരണമായി പറയുന്നത്.
കൃത്യമായി വെള്ളവും ജൈവ വളവും കൊടുക്കുന്നതായി കർഷകർ പറയുമ്പോഴും മഗ്‌നീഷ്യവും പൊട്ടാഷുമൊക്കെ കുറയുന്നതാണ് കാരണമെന്ന് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ചെറിയ കവുങ്ങിനാണ് ഏറെ മഞ്ഞളിപ്പ് പ്രകടമാവുന്നത്. കുമ്മായം ചേർത്ത് കമ്പോസ്‌റ്റ്, പച്ചില വളങ്ങൾ ചേർത്ത് മണ്ണിൽ ഈർപ്പം നിലനിർത്തുന്നതാണ് പ്രതിവിധിയെന്ന് വിദ്ഗധർ പറയുന്നു.
പൊട്ടാഷ് നൽകുന്നതും ശക്‌തി പകരും. മണ്ണിലെ സൂക്ഷ്‌മ മൂലകങ്ങൾ കൂട്ടിയും മണ്ണിളക്കിയും മൂന്ന് വർഷത്തോളം പരിചരിച്ചാലേ പ്രതിവിധിയാകൂ. പയറുവർഗങ്ങളും ഇടവിളയാക്കാമെന്ന് ഈ രംഗത്തെ വിദഗ്‌ധർ അറിയിച്ചു. അതേസമയം കൃഷി വകുപ്പ് മുഖേന ആവശ്യപ്പെട്ടാൽ പ്രദേശത്ത് പരിശോധന നടത്തി ആവശ്യമായ മാർഗ നിർദ്ദേശം നൽകാനാകുമെന്ന് കൃഷി ശാസ്‌ത്രജ്‌ഞർ അറിയിച്ചിട്ടുണ്ട്.
Read Also: പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്‌രിവാൾ