വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് നാളെ ഗോവയിൽ തുടക്കമാവും. ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ളാസ്റ്റേഴ്സ് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്സിയെ നേരിടും. അഞ്ച് വര്‍ഷത്തിനു ശേഷം ലഭിച്ച പ്ളേ ഓഫ് അവസരം മിന്നും ജയത്തിലൂടെ ഫൈനലിലേക്കുള്ള പാതയാക്കി മാറ്റാനാണ് ഇവാന് വുകുമനോവിച്ചും കുട്ടികളും ശ്രമിക്കുന്നത്.
നാളെ ഗോവയിലെ ഫട്ടോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മൽസരം നടക്കുക. രണ്ടാം പാദം 15ന് വാസ്കോയിലെ തിലക് മൈതാനില്‍ നടക്കും. സീസണില്‍ ലീഗ് റൗണ്ടില്‍ രണ്ടു തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ നേരിയ മുന്‍തൂക്കം ലഭിച്ചത് ജംഷഡ്പൂരിനാണ്. ആദ്യ മൽസരം 1-1 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ കോവിഡ് ഇടവേളക്ക് ശേഷം നടന്ന രണ്ടാം മൽസരത്തില്‍ ജംഷഡ്പൂർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു.
പരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മൽസരങ്ങളില്‍ കളിക്കാതിരുന്ന പ്രതിരോധ താരം നിഷു കുമാറും മധ്യനിര താരം ജീക്സന് സിംഗും ഫിറ്റ്നെസ് വീണ്ടെടുത്ത് തിരിച്ചെത്തിയിട്ടുണ്ട്. ഇരുവരും നാളെ ആദ്യ ഇലവനില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമേ സസ്പെന്‍ഷനെ തുടര്‍ന്ന് അവസാന രണ്ട് ലീഗ് മൽസരങ്ങള്‍ കളിക്കാതിരുന്ന ഹര്‍മന്‍ജ്യോത് ഖബ്രയും നാളെ ഇറങ്ങും.
Read Also: പഞ്ചാബിലെ വിജയത്തിൽ ജനങ്ങളെ അഭിനന്ദിച്ച് കെജ്രിവാൾ