ന്യൂഡെൽഹി: പശ്ചിമ ബംഗാളിലെ ബിർഭും ആക്രമണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഏപ്രിൽ 7ആം തീയതിക്ക് മുൻപായി അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശം നൽകുകയും ചെയ്തു.
ബംഗാൾ പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതി അന്വേഷണം സിബിഐക്ക് കൈമാറിയത്. കൂടാതെ കേസിന്റെ വിവരങ്ങൾ സിബിഐക്ക് കൈമാറാൻ കോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു. ബിർഭും ആക്രമണത്തിൽ സ്വമേധയാ കേസെടുത്ത കൊൽക്കത്ത ഹൈക്കോടതി തെളിവുകൾ സുരക്ഷിതമാക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും, സാക്ഷിക്ക് സംരക്ഷണം നൽകണമെന്നും പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പശ്ചിമബംഗാളിലെ രാംപൂർഹട്ടിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. അക്രമികൾ വീടിന് തീ വച്ചതിനെ തുടർന്ന് 8 പേർ മരിക്കുകയും 10 വീടുകൾ പൂർണമായും കത്തി നശിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ സർക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മമത ഉടൻ തന്നെ രാജി വെക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കൂടാതെ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, പ്രതികളെ പിടികൂടാൻ കേന്ദ്രസർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
Read also: മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; കൊലപാതകമെന്ന് ബന്ധുക്കൾ