തിരുവനന്തപുരം: സംസ്‌ഥാനത്തെ ഓട്ടോ-ടാക്‌സി നിരക്ക് വർധന അശാസ്‌ത്രീയമെന്ന് ഐഎൻടിയുസി. ഓട്ടോ ചാർജ് 30 രൂപയാക്കി ഉയർത്തിയെങ്കിലും ദൂരപരിധി വർധിപ്പിച്ചത് പ്രയോജനം ചെയ്യില്ലെന്നാണ് ഐഎൻടിയുസിയുടെ നിലപാട്. ഇതേ തുടർന്ന് തീരുമാനം സർക്കാർ പുനഃപരിശോധിക്കണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു.
പുതുക്കിയ നിരക്ക് പ്രകാരം കിലോമീറ്ററിന് 1.65 രൂപയുടെ നഷ്‌ടം തൊഴിലാളികൾക്ക് ഉണ്ടാകും. ഇത് അംഗീകരിക്കാൻ കഴിയില്ല. യാത്രാക്കൂലി വർധന തൊഴിലാളികൾ തള്ളിക്കളയുകയാണെന്നും മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി അറിയിച്ചു. നിരക്ക് പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയനുകൾ സംയുക്‌തമായി ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയതായും അറിയിച്ചു.
ഓട്ടോ ടാക്‌സിയെ സംബന്ധിച്ച് മിനിമം ചാർജ് ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. അധികം വരുന്ന ഓരോ കിലോമീറ്ററിനും 12 രൂപയാണ് ഈടാക്കിയിരുന്നത്. പുതിയ നിരക്ക് അനുസരിച്ച് മിനിമം ചാർജ് രണ്ട് കിലോമീറ്റർ വരെ 30 രൂപയാക്കി നിശ്‌ചയിച്ചിട്ടുണ്ട്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയും ഈടാക്കാവുന്നതാണ്.
1500 സിസിക്ക് താഴെയുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 200 രൂപയായും, 1500 സിസിക്ക് മുകളിലുള്ള ടാക്‌സികൾക്ക് മിനിമം നിരക്ക് 225 രൂപയായും ഉയർത്തും. കൂടാതെ അധികം വരുന്ന ഓരോ കിലോമീറ്ററിനും 17 രൂപ 20 പൈസയാക്കും. എന്നാൽ വെയ്റ്റിംഗ് ചാര്‍ജ്, രാത്രി യാത്രാ നിരക്ക് എന്നിവയില്‍ മാറ്റമില്ലെന്നും ഗതാഗതമന്ത്രി അറിയിച്ചു.
Most Read: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ അഫ്‌സ്‌പ പിൻവലിക്കാൻ കേന്ദ്രം