ന്യൂഡെൽഹി: വടക്കുകിഴക്കൻ സംസ്‌ഥാനങ്ങളിലെ പ്രത്യേക പട്ടാള നിയമത്തിന്റെ (AFSPA) പരിധി കുറയ്‌ക്കാൻ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂർ, നാഗാലാൻഡ്, അസം എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിൽ നിന്ന് അഫ്‌സ്‌പ നിയമം പിൻവലിച്ചതായി അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നാഗാലാൻഡ്, മണിപ്പൂർ, അസം എന്നിവിടങ്ങളിലെ പ്രത്യേക പട്ടാള അവകാശ നിയമത്തിന് കീഴിലുള്ള പ്രദേശങ്ങളുടെ പരിധി കുറയ്‌ക്കാനുള്ള സുപ്രധാന നടപടി സ്വീകരിച്ചതായി അമിത് ഷാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
വിഘടനവാദത്തിൽ കുറവ് വരികയും സുരക്ഷാ സ്‌ഥിതി മെച്ചപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ് തീരുമാനം. പ്രധാനമന്ത്രി മോദിയുടെ ഭരണത്തിൽ കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കൻ മേഖലയിൽ ശാശ്വത സമാധാനം കൊണ്ടുവരാനുള്ള നിരന്തര ശ്രമങ്ങളും നിരവധി കരാറുകളുമാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകൾ പതിറ്റാണ്ടുകളായി വടക്കുകിഴക്കൻ മേഖലകളെ അവഗണിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ അവിടം സമാധാനത്തിന്റെയും സമൃദ്ധിയുടെയും വികസനത്തിന്റെയും യുഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അമിത് ഷാ പറയുന്നു. എന്നാൽ, ഏതൊക്കെ പ്രദേശങ്ങളിൽ നിന്നാണ് പ്രത്യേക അവകാശ നിയമം പിൻവലിക്കുന്നതെന്ന് ഇതുവരെ വ്യക്‌തമായിട്ടില്ല.
പട്ടാളത്തിന് പ്രത്യേക അവകാശം നൽകുന്ന അഫ്‌സ്‌പ നിയമം പിൻവലിക്കണമെന്ന് പതിറ്റാണ്ടുകളായി നിരവധി സംഘടനകൾ ആവശ്യം ഉന്നയിച്ച് വരികയായിരുന്നു. ഈ പ്രദേശങ്ങളിൽ നിയമത്തിന്റെ മറവിൽ മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നതായും ഉത്തരവാദികളായ ഉദ്യോഗസ്‌ഥർ നിയമത്തിൽ നിന്ന് രക്ഷപെടുന്നതായും വിമർശനങ്ങൾ ഉയർന്നിരുന്നു.
Most Read: അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം