ഗുവാഹത്തി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് രണ്ട് ഗ്രാമീണർ കൊല്ലപ്പെട്ടു. തിരാപിലെ ചാസ ഗ്രാമത്തിൽ വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. അബദ്ധവശാൽ ഗ്രാമീണർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് സൈന്യം വിശദീകരണം നൽകി. പരിക്കേറ്റ മറ്റ് രണ്ടുപേർ ചികിൽസയിലാണ്.
തെറ്റായ വിവരം ലഭിച്ചതാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് സൈനിക വൃത്തങ്ങൾ പറയുന്നു. മീൻപിടുത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാസ ഗ്രാമവാസികളായ നോക്‌ഫ്യ വാങ്‌ഡൻ (28), റാംവങ് വാങ്‌സു (28) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. നാഗാലാൻഡിലെ മോൺ ജില്ലയിൽ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ട് മാസങ്ങൾക്കകമാണ് സംഭവം. ഗ്രാമീണരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം കൃത്യമായ വിവരങ്ങളില്ലാതെ അക്രമം അഴിച്ചുവിടുന്നത് സൈന്യത്തിന്റെ വിശ്വാസ്യതക്ക് കോട്ടം വരുത്തുമെന്ന് തിരാപ് ജില്ലയിലെ ബിജെപി പ്രസിഡണ്ട് കാമരംഗ് തേസിയ പറഞ്ഞു.
നാഗാലാൻഡ്, അസം, മണിപ്പൂർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ നിന്ന് സായുധ സേന നിയമം (അഫ്‌സ്‌പ) വ്യാഴാഴ്‌ച കേന്ദ്രം പിൻവലിച്ചിരുന്നു. എന്നാൽ, തിരാപ് ഉൾപ്പടെ അരുണാചൽ പ്രദേശിലെ മൂന്ന് ജില്ലകളിൽ കേന്ദ്രം നിയമം ആറ് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്.
Most Read: ‘തല്ലുമാല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; തകർപ്പൻ മേക്കോവറിൽ ടൊവിനോ