തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മലയാളികളായ ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ മാസ്‌റ്റർ ബ്രയിൻ നവീൻ തന്നെയെന്ന് പോലീസ്. മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭർത്താവ് നവീൻ തന്നെയാണെന്നാണ് പോലീസ് നിഗമനം.
ആര്യയ്‌ക്ക് സ്‌ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ അയച്ചിരുന്ന ഡോൺ ബോസ്‌കോ എന്ന ഇ-മെയിൽ ഐഡി നവീന്റെത് തന്നെയാണോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നവീന്റെ കാറിൽ നിന്നും കണ്ടെത്തിയ ലാപ്ടോപ്പിന്റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് ലഭിക്കുന്നതോടെ കേസിന്റെ ചുരുളഴിയുമെന്നാണ് പോലീസ് കരുതുന്നത്.
ധ്യാനത്തിനായി നവീൻ മുൻപും അരുണാചലിലേക്ക് പോയിട്ടുണ്ട്. നവീൻ പറയുന്നത് ദേവി പൂർണമായി വിശ്വസിച്ചിരുന്നു. അരുണാചലിലേക്ക് പോകാൻ എയർപോർട്ടിൽ എത്തിയപ്പോൾ കാർ അവിടെ ഉപേക്ഷിച്ചിരുന്നു. ഇതിലായിരുന്നു ലാപ്ടോപ്പ്. മരിച്ചവരുടെ പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ അരുണാചൽ പോലീസ് അന്വേഷണ സംഘത്തിന് കൈമാറി. വിദഗ്‌ധനായ ഒരാൾ ഉണ്ടാക്കിയ മുറിവാണ് ആര്യയുടെയും ദേവിയുടെയും ശരീരത്തിൽ ഉണ്ടായിരുന്നത് എന്നാണ് കണ്ടെത്തൽ.
ആര്യയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ ബഹിരാകാശത്തെ കുറിച്ചും ഉൽക്കകളെ കുറിച്ചുമൊക്കെ വിവരങ്ങൾ വെട്ടി സൂക്ഷിച്ചിരുന്നുവെന്ന് കണ്ടെത്തി. ഈ താൽപര്യവും നവീന്റെ ആശയങ്ങളോട് ചേർന്ന് പോകുന്നതിന് കാരണമായി. നവീൻ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശ്വാസം നൽകുന്നതിനാണോ ഡോൺ ബോസ്‌കോയെന്ന വ്യാജ ഇ-മെയിൽ വിലാസത്തിലൂടെ ആര്യക്ക് സന്ദേശങ്ങൾ അയച്ചിരുന്നത് എന്ന സംശയമാണ് പോലീസിനുള്ളത്.
ഡോൺ ബോസ്കോ നവീൻ തന്നെയാണോയെന്ന് ഉറപ്പാക്കാൻ ഇന്ന് കഴിയും. മറ്റാരെങ്കിലും ഉണ്ടെങ്കിൽ പോലീസിന് കൂടുതൽ അന്വേഷണത്തിലേക്ക് പോകേണ്ടിവരും. അതേസമയം, ആര്യയുടെ സ്വർണം നഷ്‌ടപ്പെട്ടുവെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും യാത്രക്ക് മുൻപ് ഇവ നവീൻ പണയം വെച്ചതായി കണ്ടെത്തിയിട്ടുണ്ട്.
Most Read| രേഖകൾ കൈയിലുണ്ടോ? രാജ്യത്ത് 21ലക്ഷം സിം കാർഡുകൾ വ്യാജം; റദ്ദാക്കും