കോട്ടയം: അരുണാചലിലെ ഹോട്ടൽ മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദമ്പതികളായ നവീൻ, ദേവി സുഹൃത്തായ ആര്യ എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. മൃതദേഹങ്ങൾ ആംബുലൻസിൽ ഗുവാഹത്തിയിൽ എത്തിച്ച ശേഷം കൊൽക്കത്ത വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. നവീനും ദേവിയും കോട്ടയം സ്വദേശികളാണ്. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനിയാണ് ആര്യ.
ബ്ളാക് മാജിക്കിൽ ആകൃഷ്‌ടരായാണ് അരുണാചലിലെ സിറോ താഴ്‌വരയിലെത്തി മൂവരും ആത്‍മഹത്യ ചെയ്‌തതെന്നാണ് സംശയം. രണ്ടു സ്‌ത്രീകളേയും കൊലപ്പെടുത്തിയ ശേഷം നവീൻ ജീവനൊടുക്കിയെന്നാണ് സൂചന. അവരെ ആരാണ് ബ്ളാക് മാജിക്കിലേക്ക് നയിച്ചത് എന്നതുൾപ്പടെ പോലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടുവർഷം മുന്നേ മരണാനന്തര ജീവിതമെന്ന ആശയത്തെ പിന്തുടർന്ന നവീനും ദേവിയും ഇതിനും മുൻപും അരുണാചലിലേക്ക് യാത്ര ചെയ്‌തിരുന്നു.
ദമ്പതികൾക്കൊപ്പം മരിച്ച സുഹൃത്തായ ആര്യ അന്ധവിശ്വാസത്തിലേക്ക് എങ്ങനെ എത്തിയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്‌തതയില്ല. മലയാളികളുടെ മരണം അന്വേഷിക്കാൻ അഞ്ചുപേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി അരുണാചൽ പോലീസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മരണാനന്തര ജീവിതം, അന്യഗ്രഹ ജീവിതം എന്നീ ആശയങ്ങളെ പിന്തുടരുന്നവർ സംശയകരമായി ഒന്നും പ്രകടമാക്കിയിരുന്നില്ല.
ആര്യയെ കഴിഞ്ഞ മാസം 27 മുതലാണ് കാണാതാവുന്നത്. കഴിഞ്ഞ 17നാണ് നവീനും ദേവിയും കോട്ടയത്തെ വീട്ടിൽ നിന്ന് ഇറങ്ങിയത്. 27ന് തിരുവനന്തപുരത്ത് എത്തി. പത്ത് ദിവസം ഇവർ എവിടെയായിരുന്നു എന്നതും ദുരൂഹമാണ്. പിന്നാലെ ഇരുവരും ആര്യയെയും കൂടി അരുണാചലിലേക്ക് പോയി. 28ന് അരുണാചലിലെ ജിറോമിലെത്തി ഹോട്ടൽ മുറിയെടുത്തവർ മൂന്ന് ദിവസം പുറത്തായിരുന്നു. നവീന്റെ രേഖകളാണ് ഹോട്ടലിൽ നൽകിയത്.
ഒന്നാം തീയതി മുതൽ കാണാത്തതിനാലാണ് ഹോട്ടൽ മുറി പരിശോധിച്ചതെന്ന് എസ്‌പി പറയുന്നു. രണ്ട് സ്‌ത്രീകളേയും ബ്ളേഡ് ഉപയോഗിച്ച് ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷമാണ് നവീൻ ആത്‍മഹത്യ ചെയ്‌തതെന്ന് പോലീസ് പറയുന്നു. രക്‌തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും ഇവർ കഴിച്ചിരുന്നു. ഈ മരുന്നുകൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്ന രണ്ടു മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.
Most Read| ലോകം ഒരു വർഷം കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയുന്നത് 100 കോടി ടൺ ഭക്ഷണം!