ന്യൂഡെൽഹി: ഈ വർഷം അവസാനത്തോടെ അസമിൽ അഫ്‌സ്‌പ (ആംഡ് ഫോഴ്‌സ് സ്‌പെഷ്യൽ പവർ ആക്‌ട്) പൂർണമായി പിൻവലിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഈ വർഷം തന്നെ അഫ്‌സ്‌പ പൂർണമായും പിൻവലിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
മുൻ സർക്കാർ അഫ്‌സ്‌പ ദീർഘിപ്പിക്കണമെന്ന് 62 തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പുതിയ സർക്കാർ വന്നതോടെ സാഹചര്യങ്ങളിൽ മാറ്റമുണ്ടായി. ഞാൻ മുഖ്യമന്ത്രിയായ ശേഷം നാല് സമാധാന കരാറുകളിൽ ഒപ്പുവെച്ചു. 8000 പ്രക്ഷോഭകാരികൾ മുഖ്യധാരാ രാഷ്‌ട്രീയത്തിന്റെ ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിയോട് യാതൊരു വിട്ടുവീഴ്‌ചയുമില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. 127 സർക്കാർ ജീവനക്കാരെ അഴിമതിയുമായി ബന്ധപ്പെട്ടു അറസ്‌റ്റ് ചെയ്‌തു. ഇവരെ ജോലിയിൽ നിന്ന് പുറത്താക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. ബഹുഭാര്യത്വം നിർത്തലാക്കാൻ ശക്‌തമായ നിയമം കൊണ്ടുവരുമെന്നും ശർമ കൂട്ടിച്ചേർത്തു.
Most Read| നികുതിവെട്ടിപ്പ് ആരോപണം; സിപിഎമ്മിന് നാളെ മറുപടി നൽകുമെന്ന് മാത്യു കുഴൽനാടൻ