ന്യൂഡെൽഹി: ഇന്ത്യയിലെ തിരഞ്ഞെടുപ്പിനേക്കാൾ പാകിസ്‌ഥാനിലെ തിരഞ്ഞെടുപ്പിനാണ് കോൺഗ്രസ് പ്രകടന പത്രിക കൂടുതൽ ഉചിതമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയെയാണ് മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചത്.
”ഇത് പ്രീണന രാഷ്‌ട്രീയമാണ്. ഞങ്ങൾ ഈ രാഷ്‌ട്രീയത്തെ അപലപിക്കുന്നു. പ്രകടനപത്രിക ഭാരതത്തിലെ തിരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്‌ഥാന് വേണ്ടിയുള്ളതാണെന്ന് തോന്നുന്നു. മുത്തലാഖ് പുനരുജ്‌ജീവിപ്പിക്കാനോ ബഹുഭാര്യത്വത്തെയോ ശൈശവ വിവാഹത്തെയോ പിന്തുണയ്‌ക്കാനോ ഒരു വ്യക്‌തിയും ആഗ്രഹിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്‌ഥ. സംസ്‌ഥാനത്തെ 14 ലോക്‌സഭാ സീറ്റുകളിലും ബിജെപി വിജയിക്കും”- ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
എന്നാൽ, മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ കോൺഗ്രസ് പ്രത്യയശാസ്‌ത്രം മനസിലാക്കാൻ ഹിമന്ത ബിശ്വ ശർമയെ പോലെയുള്ളൊരാൾക്ക് കഴിയില്ലെന്നായിരുന്നു കോൺഗ്രസിന്റെ മറുപടി. ഏപ്രിൽ 19, 26 മേയ് ഏഴ് എന്നിങ്ങനെ മൂന്ന് ഘട്ടമായാണ് അസമിൽ വേട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസിന്റേത് മുസ്‌ലിം ലീഗിന്റെ പ്രകടന പത്രികയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു.
Most Read| ഒരു കുലയിൽ നാലുകിലോ തൂക്കമുള്ള മുന്തിരിക്കുല; റെക്കോർഡ് നേടി ആഷൽ