കൊച്ചി: സിപിഎമ്മിന്റെ ആരോപണങ്ങളിൽ നാളെ മറുപടി പറയുമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ. കുഴൽനാടനെതിരെ കള്ളപ്പണം വെളുപ്പിക്കൽ, നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി സിപിഎം രംഗത്തുവന്നിരുന്നു. എന്നാൽ, താൻ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും മാത്യു കുഴൽനാടൻ പ്രതികരിച്ചു.
അതേസമയം, ചിന്നക്കനാലിൽ തനിക്ക് ഭൂമിയും വീടുമുണ്ടെന്നും എന്നാൽ നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്നും അദ്ദേഹം വിശദമാക്കി. സിപിഎമ്മിന്റെ മുഴുവൻ ആരോപണങ്ങൾക്കും നാളെ മറുപടി നൽകും. ഭൂമി ഉണ്ടെന്ന കാര്യം തിരഞ്ഞെടുപ്പ് കാലത്ത് വ്യക്‌തമാക്കിയതാണ്. ഒരു ആരോപണത്തിൽ നിന്നും ഒളിച്ചോടില്ല. എന്നാൽ, മാദ്ധ്യമ സൃഷ്‌ടിയാണെന്നും പറയില്ല. പിന്നിൽ രാഷ്‌ട്രീയ അജണ്ടയാണോ എന്നതിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും ആരോപണങ്ങൾ പഠിച്ച ശേഷം മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്യു കുഴൽനാടനെതിരെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനനാണ് ഗുരുതര ആരോപണങ്ങൾ ഉയർത്തിയത്. മാത്യു കുഴൽനാടൻ നടത്തിയ കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പിലും അന്വേഷണം വേണമെന്നാണ് മോഹനൻ ആവശ്യപ്പെടുന്നത്. ശരിയായ നിലയിലല്ലാതെ അദ്ദേഹത്തിന് പണം കിട്ടുന്നുണ്ട്. സർക്കാരിനും വിജിലൻസിനും പരാതി നൽകിയിട്ടുണ്ടെന്നും സിഎൻ മോഹനൻ വ്യക്‌തമാക്കി.
2021 മാർച്ച് 18ന് രാജകുമാരി സബ് രജിസ്‌ട്രാർ ഓഫീസിൽ രജിസ്‌റ്റർ ചെയ്യപ്പെട്ട വസ്‌തുവിനും റിസോർട്ടിനും മാത്യു കുഴൽനാടനും രണ്ടു പങ്കാളികളും വിലയായി കാണിച്ചത് 1.92 കോടി രൂപയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ 3.5 കോടിയുടെ ഭൂമി സ്വന്തമായി ഉണ്ടെന്നാണ് പറഞ്ഞത്. 3.5 കോടി എന്നത് പകുതി ഷെയറിനാണെന്നും പറയുന്നു. അപ്പോൾ ഭൂമിയുടെ യഥാർഥ വില ഏഴ് കോടിയോളം വരുമെന്നും മോഹനൻ ആരോപിക്കുന്നു.
അഭിഭാഷകനായി സജീവ പ്രാക്‌ടീസ് ആരംഭിച്ചു ഏകദേശം 12 വർഷം മാത്രമായ കുഴൽനാടന് ഇത്രയധികം വരുമാനം ഉണ്ടായത് സംശയകരമാണെന്നും മോഹനൻ ചൂണ്ടിക്കാട്ടി. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ ആരോപണം കൊഴുത്തപ്പോഴാണ് മാത്യു കുഴൽനാടനെതിരെ സിപിഎം പരസ്യമായി രംഗത്തിറങ്ങിയത്.
Most Read| ‘ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്‌തികളിൽ ഒന്ന്’; മുഖ്യമന്ത്രി