തിരുവനന്തപുരം: സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. ബസ് ചാർജ് വർധിപ്പിച്ചത് അശാസ്‌ത്രീയമായ രീതിയിലാണെന്നും, രാജ്യത്ത് ഏറ്റവും കൂടുതൽ ബസ് ചാർജ് ഈടാക്കുന്നത് കേരളത്തിലാണെന്നും വിഡി സതീശൻ വിമർശിച്ചു. എല്ലാ ഫെയർ സ്‌റ്റേജ് നീക്കത്തിലും അപാകതകളുണ്ട്.
ഓരോ സ്‌റ്റേജിലും ഉണ്ടാകുന്ന വർധനവ് പരിശോധിച്ച് ഇതിലെ അപാകതകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ഗതാഗത മേഖലയെ നഷ്‌ടത്തിൽ നിന്ന് പിടിച്ചുകൊണ്ടുവരാൻ അന്ന് ഏർപ്പെടുത്തിയ താൽക്കാലിക നിരക്ക് പിൻവലിക്കുക. അതേ സംവിധാനം ഇപ്പോഴും തുടരുകയാണ്. എന്തിന്റെ അടിസ്‌ഥാനത്തിലാണ് മിനിമം ദൂരം 2.5 കിലോമീറ്ററായി കുറച്ചതെന്നും വിഡി സതീശൻ ചോദിച്ചു.
മറ്റെല്ലാ സംസ്‌ഥാനത്തെക്കാളും അധികം തുക നൽകേണ്ടി വരികയാണ് കേരളത്തിൽ. ഇത് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു. സംസ്‌ഥാനത്ത് ബസ്, ഓട്ടോ, ടാക്‌സി നിരക്ക് വർധിപ്പിക്കാൻ ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. ബസുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോമീറ്ററിന് ഒരു രൂപ കൂട്ടാനും തീരുമാനമായി. ഓട്ടോ മിനിമം ചാർജ് 25 രൂപയിൽ നിന്ന് 30 രൂപയാക്കും. ടാക്‌സി മിനിമം ചാർജ് ഇരുനൂറാക്കും. മെയ് ഒന്ന് മുതൽ നിരക്ക് വർധന നിലവിൽ വന്നേക്കും.
Most Read: സിൽവർ ലൈൻ കല്ലിടൽ; കരിച്ചാറിൽ നേരിയ സംഘർഷം-കോൺഗ്രസ് പ്രവർത്തകന് പരിക്ക്