ന്യൂഡെൽഹി: യുക്രൈനിലെ ബുച്ചയിലുണ്ടായ കൂട്ടക്കൊലയിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ യുഎൻ രക്ഷാസമിതിയെ സമീപിച്ചു. കൊലപാതക ദൃശ്യങ്ങൾ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും രക്ഷാസമിതിയിൽ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി ആവശ്യപ്പെട്ടു. കൊലപാതകങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിലെ പ്രതിസന്ധിക്ക് എത്രയും പെട്ടെന്ന് അന്ത്യമുണ്ടാകണമെന്നും വരും ദിവസങ്ങളിൽ കൂടുതൽ മെഡിക്കൽ സഹായങ്ങൾ എത്തിക്കുമെന്നും ഇന്ത്യ അറിയിച്ചു. അതേസമയം, ബുച്ചയിലെ സാധാരണക്കാരായ ജനങ്ങൾ ടാങ്കുകൾക്ക് ഇടയിൽ പെട്ട് ചതഞ്ഞരയുകയാണെന്ന് യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്കി പറഞ്ഞു. സ്ത്രീകൾ ബലാൽസംഗത്തിന് ഇരയാകുന്നു. കുട്ടികൾ കൊല്ലപ്പെടുന്നു. റഷ്യൻ സൈന്യം ചെയ്ത് കൂട്ടുന്ന ക്രൂരതകൾ യുഎൻ നിയമങ്ങളുടെ ലംഘനമാണ്. ബുച്ചയിലെ കൂട്ടക്കൊല ഇതിന് ഉദാഹരണമെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
ബുച്ചയിലെ സാധാരണ ജനങ്ങളെ റഷ്യൻ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൈകൾ പിന്നിൽ കൂട്ടിക്കെട്ടിയ നിലയിൽ മൃതദേഹങ്ങൾ തെരുവിൽ ചിതറിക്കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിന് പിന്നാലെ യൂറോപ്യൻ രാജ്യങ്ങൾ റഷ്യക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്.
Most Read: കുഞ്ഞ് ജനിച്ചത് രണ്ട് തലയും മൂന്ന് കൈകളുമായി; അത്യപൂർവം