ഡെറാഡൂൺ: തന്റെ സ്വത്തുവകകളെല്ലാം രാഹുൽ ഗാന്ധിയുടെ പേരിൽ എഴുതിവെച്ച് 78കാരി. ഉത്തരാഖണ്ഡിലെ ഡെറാഡൂൺ സ്വദേശിയായ പുഷ്‌പ മുഞ്‌ജ്യാൾ ആണ് അമ്പരപ്പിക്കുന്ന തീരുമാനം എടുത്തിരിക്കുന്നത്. ‘രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഈ രാജ്യത്തിന് ആവശ്യമുണ്ട്’ എന്നായിരുന്നു തീരുമാനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പുഷ്‌പയുടെ വിശദീകരണം.
സ്വത്തും സമ്പാദ്യവും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കൈമാറാനുള്ള വിൽപത്രം കഴിഞ്ഞ ദിവസം പുഷ്‌പ ഡെറാഡൂൺ ജില്ലാ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതിന്റെ പകർപ്പ് കോൺഗ്രസ് മുൻ സംസ്‌ഥാന അധ്യക്ഷൻ പ്രീതം സിംഗിന്റെ വീട്ടിലെത്തി കൈമാറുകയും ചെയ്‌തു.
‘ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടി ജീവിതം സമർപ്പിച്ചവരാണ്. ഇപ്പോൾ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അവരുടെ സേവനം രാജ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു. രാഹുലിന്റെ ആശയങ്ങൾ ഭാവിയെ കുറിച്ച് പ്രചോദനം നൽകുന്നതാണ്. എന്റെ എളിയ സംഭാവന അദ്ദേഹം നല്ല കാര്യങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുണ്ട്’; പുഷ്‌പ കൂട്ടിച്ചേർത്തു.
ഡെറാഡൂണിലെ ഉയർന്ന മൂല്യമുള്ള സ്വത്തുവകകളും ഭൂമിയും സ്വർണാഭരങ്ങളുമാണ് പുഷ്‌പ രാഹുലിന്റെ പേരിൽ എഴുതിവെച്ചിരിക്കുന്നത്. ഡെറാഡൂണിലെ സർക്കാർ ആശുപത്രിയിലെ അധ്യാപികയായിരുന്നു പുഷ്‌പ. ഏഴ് സഹോദരങ്ങളിൽ ഏറ്റവും ഇളയ ആൾ. 15 വർഷം മുൻപ് സർവീസിൽ നിന്ന് സ്വയം വിരമിച്ച് സഹോദരിമാർക്കൊപ്പം താമസിച്ച് വരികയായിരുന്നു. നേത്രശസ്‌ത്രക്രിയ നടത്തിയതിലൂടെ കാഴ്‌ചശക്‌തി ഏറെക്കുറെ നഷ്‌ടമായി. തുടർന്ന് ഒരു വൃദ്ധസദനത്തിലേക്ക് താമസം മാറി. ഇവിടെ ജീവിതം സുഖകരമാണെന്ന് പുഷ്‌പ പറയുന്നു.
Most Read: സ്‌ത്രീധന സമ്പ്രദായത്തെ പിന്തുണച്ച് നഴ്‌സിങ് പുസ്‌തകം; വിമർശനം ശക്‌തം