തൃശൂർ: ജില്ലയിലെ വെള്ളികുളങ്ങര ഇഞ്ചക്കുണ്ടില്‍ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തി ഒളിവിൽ പോയ മകൻ അനീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കെഎല്‍എട്ട് -പി- 0806 നമ്പറിലുള്ള കറുപ്പ് നീല നിറങ്ങളിലുള്ള ഹീറോ ഹോണ്ട സ്പെളെന്റര്‍ ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടത്. ഇളം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കരിനീല നിറത്തിലുള്ള ടൗസറുമാണ് രക്ഷപെടുമ്പോൾ പ്രതി ധരിച്ചിരുന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളിക്കുളങ്ങര പോലീസിനെ അറിയിക്കണമെന്നും ലുക്ക് ഔട്ട് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ രാവിലെയോടെയാണ് അനീഷ് മാതാപിതാക്കളെ വീടിന് മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ഇഞ്ചക്കുണ്ട് സ്വദേശി കുട്ടൻ(60), ഭാര്യ ചന്ദ്രിക(55) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിന് മുന്പില് മാവിന് തൈ നടുന്നതിനെ ചൊല്ലി അമ്മ ചന്ദ്രികയുമായി അനീഷ് തര്‍ക്കത്തിലാവുകയും ചന്ദ്രികയുടെ പക്കലുണ്ടായിരുന്ന മണ് വെട്ടി വാങ്ങി തലയ്ക്ക് അടിക്കുകയുമായിരുന്നു. ഇതുകണ്ട് തടയാന്‍ എത്തിയ പിതാവിനെ വീടിനകത്തു നിന്നും വെട്ടുകത്തിയെടുത്തു കൊണ്ട് വന്ന് പ്രതി വെട്ടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഇയാൾ ബൈക്കിൽ രക്ഷപെടുകയായിരുന്നു. അനീഷും മാതാപിതാക്കളുമായി ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ വ്യക്തമാക്കി. നിരന്തരമായി ഉണ്ടായ പ്രശ്നങ്ങൾ ആയിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
Read also: കെഎസ്ആർടിസിയിൽ ശമ്പളം വൈകുന്നു; ഇടത് സംഘടനയും സമരത്തിലേക്ക്