തിരുവനന്തപുരം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസിയിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. വിഷുവിനും ഈസ്‌റ്ററിനും ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെഎസ്ആർടി എംപ്ളോയീസ് അസോസിയേഷൻ (സിഐടിയു) ശമ്പളവിതരണത്തിലെ കാലതാമസത്തിൽ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോൾ. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ പ്രത്യക്ഷ സമരം തുടങ്ങാനാണ് നീക്കം.
നിശ്‌ചിത തീയതിയിൽ തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് സംഘടനാ നേതാക്കളുടെ ആവശ്യം. ട്രാൻസ്‌പോർട്ട് എംപ്ളോയീസ് യൂണിയനും (എഐടിയുസി) സമരപരിപാടികളെപ്പറ്റിയുള്ള ചർച്ചകളിലാണ്. ശമ്പള പരിഷ്‌കരണത്തിനു വേണ്ടി കെഎസ്ആർടിസി യിൽ രൂപംകൊണ്ട ‘ഒറ്റയ്‌ക്കല്ല ഒരുമിച്ചാണ്’ കൂട്ടായ്‌മയും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിവിധ യൂണിയനുകളിൽനിന്ന് രാജിവെച്ചവരാണ് കൂട്ടായ്‌മയിലുള്ളത്.
ശമ്പളം വൈകുന്നതിലും കെ-സ്വിഫ്റ്റ് രൂപവൽക്കരണത്തിലും പ്രതിഷേധിച്ച് ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ തിങ്കളാഴ്‌ച കരിദിനമാചരിക്കും എന്നാണ് അറിയിച്ചിട്ടുള്ളത്. എല്ലാമാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകുമെന്ന് ജീവനക്കാർക്കു നൽകിയ വാഗ്‌ദാനം പാലിക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.
Read Also: കോൺഗ്രസ് അച്ചടക്ക സമിതി യോഗം ഇന്ന്; കെവി തോമസിന് നിർണായകം