ന്യൂഡെൽഹി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം എംകെ അഷ്റഫ് ഡെൽഹിയിൽ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിഭാഗം എംകെ അഷ്റഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിക്ഷേപ പദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.
അതേസമയം, അറസ്റ്റ് നിയമപരമല്ലെന്നും, ഇഡിയുടെ നടപടി രാഷ്ട്രീയ വിരോധമാണെന്നും പോപ്പുലർ ഫ്രണ്ട് സംസ്ഥാന അധ്യക്ഷൻ സിപി മുഹമ്മദ് ബഷീർ ആരോപിച്ചു. അറസ്റ്റിന് പിന്നിൽ ആർഎസ്എസ് ഗൂഢാലോചന ആണ് നടന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണിത്. അറസ്റ്റ് നിയമപരമല്ല. ദുരുദ്ദേശമാണ്. സത്യസന്ധമായ അന്വേഷണം പോപ്പുലർ ഫ്രണ്ട് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഡിസംബർ എട്ടിന് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. കണ്ണൂർ പെരിങ്ങത്തൂരിലെ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകൻ ഷഫീഖ് പായേത്ത്, മലപ്പുറം പെരുമ്പടപ്പിലെ പോപ്പുലർ ഫ്രണ്ട് ഡിവിഷണൽ പ്രസിഡണ്ട് ബിപി അബ്ദുൾ റസാഖ്, മൂവാറ്റുപുഴയിലെ പോപ്പുലർ ഫ്രണ്ട് നേതാവ് എംകെ അഷ്റഫ് എന്നിവരുടെ വീടുകളിലാണ് ഇഡി സംഘം റെയ്ഡ് നടത്തിയത്.
ഇതിന് പുറമേ മൂന്നാർ വില്ല വിസ്റ്റ പ്രൊജക്ടിന്റെ ഓഫിസിലും പരിശോധന നടത്തിയിരുന്നു. റെയ്ഡിൽ ഡിജിറ്റൽ ഉപകരണങ്ങളും വിദേശ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. മൂന്നാർ വില്ല വിസ്റ്റ പ്രൊജക്ട് ഉൾപ്പടെ കേരളത്തിലെ വിവിധ പദ്ധതികളുടെ പോപ്പുലർ ഫ്രണ്ട് കള്ളപ്പണ ഇടപാടുകൾ നടത്തുന്നതിന്റെ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കിയിരുന്നു. റെയ്ഡ് തടസപ്പെടുത്താൻ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ശ്രമിച്ചെങ്കിലും സിആർപിഎഫിന്റെ സാന്നിധ്യത്തിൽ പരിശോധന വിജയകരമായി പൂർത്തിയാക്കിയിരുന്നു.
Most Read: ശമ്പള പ്രതിസന്ധി രൂക്ഷം; സമരത്തിനൊരുങ്ങി കെഎസ്ആർടിസി ജീവനക്കാർ