തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സർവീസ് ആരംഭിച്ച കെ സ്വിഫ്റ്റ് ബസുകൾ തുടർച്ചയായി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്തം മാനേജ്മെന്റിനെന്ന് സിഐടിയു. പരിചയമില്ലാത്ത ഡ്രൈവർമാരെ ബസ് ഓടിക്കാൻ ചുമതലപ്പെടുത്തിയതാണ് അപകടങ്ങൾ ഉണ്ടാക്കിയതെന്ന് സിഐടിയു കുറ്റപ്പെടുത്തി. അപകടങ്ങളെ കുറിച്ച് അന്വേഷണം വേണമെന്നും വർക്കിങ് പ്രസിഡണ്ട് ഹരികൃഷ്ണൻ ആവശ്യപ്പെട്ടു.
കന്നിയാത്രക്ക് പിന്നാലെ നാല് തവണയാണ് കെ സ്വിഫ്റ്റ് അപകടത്തിൽ പെട്ടത്. തൃശൂരുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ബസിന്റെ ഡ്രൈവർ വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വഴിയാത്രക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ, ഇദ്ദേഹത്തെ ആദ്യം ഇടിച്ച പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനും അറസ്റ്റിലായി. ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
തൃശൂർ കുന്നംകുളത്ത് വച്ച് കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് കള്ളകുറിച്ചി സ്വദേശിയായ പരസ്വാമിയാണ് (55) മരിച്ചത്. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്. മരിച്ച പരസ്വാമിയെ ഇടിച്ചത് പിക്ക്അപ് വാനാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു. വാനിടിച്ച് നിലത്തുവീണ പരസ്വാമിയുടെ കാലില്‍ കെഎസ്ആര്‍ടിസി കെ സ്വിഫ്റ്റ് ബസ് കയറി ഇറങ്ങുകയായിരുന്നു.
Most Read: ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി







































