തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ തീവ്ര ന്യൂനമർദ്ദമായി ശക്‌തി പ്രാപിക്കും. വീണ്ടും ശക്‌തി പ്രാപിച്ച് ഞായറാഴ്‌ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മെയ് പത്തോടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡീഷ തീരത്ത് എത്താൻ സാധ്യതയെന്നും പ്രവചനം.
ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ, സംസ്‌ഥാനത്ത് ഞായറാഴ്‌ച മുതൽ പരക്കെ മഴക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴക്കും സാധ്യതയുണ്ട്. ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടിമിന്നലിനും ശക്‌തമായ കാറ്റിനും സാധ്യതയുളളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യബന്ധനത്തിന് തടസമില്ല.
Most Read: സമ്പന്നരെ സ്വാധീനിക്കാൻ യുവതികളെ ദുരുപയോഗിച്ചു; വിജയ് ബാബുവിനെതിരെ തെളിവ്






































