പാലക്കാട്: ജില്ലയിലെ റേഷൻ കടകളിലുള്ള അരി വിതരണത്തിൽ പാളിച്ച ഉണ്ടായെന്നും, റേഷൻ കടകളിൽ അരി എത്തുന്നില്ലെന്നും വ്യക്‌തമാക്കി കട ഉടമകൾ. സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസപ്പെടുത്തുന്നതെന്നാണ് കടയുടമകൾ വ്യക്‌തമാക്കുന്നത്.
കൂടാതെ പാലക്കാട് താലൂക്കിലെ മിക്കയിടങ്ങളിലും നിലവിൽ സ്‌റ്റോക്ക് കാലിയായ റേഷൻകടകളാണ് ഉള്ളത്. സ്‌റ്റോക്ക് ആവശ്യപ്പെട്ട് ഉദ്യോഗസ്‌ഥരെ നിരന്തരം വിളിക്കുന്നുണ്ടെങ്കിലും പ്രയോജനം ഉണ്ടാകുന്നില്ലെന്നും കടയുടമകൾ വ്യക്‌തമാക്കുന്നുണ്ട്. ഏപ്രിൽ മാസത്തെ വിഹിതം ഇനിയും കിട്ടാത്ത കാർഡ് ഉടമകൾ ഉണ്ട്. മെയ് മാസത്തിൽ നൽകാനായി ക്രമീകരിച്ചെങ്കിലും സ്‌റ്റോക്ക് ഇല്ലാത്തതാണ് വിതരണം തടസപ്പെടുത്തുന്നത്.
പാലക്കാട് താലൂക്കിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയിൽ നിന്നാണ് അരി എത്തുന്നത്. ഇവിടെ നിന്നും ഭക്ഷ്യധാന്യം കയറ്റിറക്കുന്നതുമായി ബന്ധപ്പെട്ട തൊഴിലാളി തര്‍ക്കം പൂർണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. അടുത്ത ദിവസങ്ങളിൽ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്ളൈക്കോ വ്യക്‌തമാക്കി. കൂടാതെ മുടങ്ങിയ വിഹിതം വാങ്ങാൻ ഈ മാസം അവസാനം വരെ സമയവും അനുവദിച്ചിട്ടുണ്ട്.
Read also: ബെവ്‌കോയിലെ അനാവശ്യ സ്‌ഥിരപ്പെടുത്തൽ; നേരിടേണ്ടി വന്നത് വൻ നഷ്‌ടം