കോട്ടയം: ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് രാഷ്‍ട്രീയ നയം പ്രഖ്യാപിച്ച് ജോസ് കെ മാണി. കേരള കോൺഗ്രസ് എം ഇനി മുതൽ ഇടതുപക്ഷത്തിന് ഒപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തന്റെ എംപി സ്‌ഥാനം രാജിവെക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കേരള രാഷ്‍ട്രീയത്തിന്റെ ഗതി നിർണ്ണയിക്കുന്ന മാറ്റമാകുമെന്നാണ് പ്രഖ്യാപനം. ധാർമികത ഉയർത്തിപ്പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി പറഞ്ഞു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയത്. ആത്‌മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ല. എംഎൽഎമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചക്ക് പോലും കോൺഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചില്ല. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്‌തിഹത്യ നടത്തിയെന്നും എൽഡിഎഫ് മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ മാണി ആരോപിച്ചു.
വർഗീയ ശക്‌തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. കോവിഡ് വ്യാപനത്തിലും കാർഷിക പ്രശ്‌നങ്ങളിലും ഇടത് മുന്നണി അനുഭാവപൂർണ്ണമായി നിലപാട് എടുത്തുവെന്നും ജോസ് കൂട്ടിച്ചേർത്തു.
Also Read: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു
പാർട്ടിയിൽ ജോസ് കെ മാണി പക്ഷത്തുള്ള റോഷി അഗസ്‌റ്റിൻ, എൻ ജയരാജ് , തോമസ് ചാഴിക്കാടൻ എന്നിവർ അദ്ദേഹത്തിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം എൽഡിഎഫിനൊപ്പം ചേരാനുള്ള തീരുമാനം അംഗീകരിച്ചിരുന്നു. തുടർന്ന് ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോഗം ചേർന്നത്. പിന്നീട് കോട്ടയത്ത് ചേർന്ന നേതൃ യോഗത്തിന് ശേഷമാണ് ജോസ് കെ മാണി രാഷ്‍ട്രീയ നിലപാട് പ്രഖ്യാപിച്ചത്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്‌ഥാനത്തെ ചൊല്ലിയുണ്ടായ തർക്കമാണ് ഇപ്പോൾ ജോസിന്റേയും കൂട്ടരുടേയും എൽഡിഎഫ് പ്രവേശനത്തിൽ കലാശിച്ചിരിക്കുന്നത്.
Also Read: അവള്‍ മരിച്ചിട്ടില്ല, തല ഉയര്‍ത്തി തന്നെ ഇവിടെയുണ്ട്; ഡബ്ള്യു. സി. സി