കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഡബ്ബിങ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. കേസുമായി ബന്ധപ്പെട്ട് കോടതിക്കെതിരെ നടത്തിയ പരാമർശം കോടതിയലക്ഷ്യമാണെന്നാണ് പരാതി.
ഹൈക്കോടതിയിലെ അഭിഭാഷകനായ എംആർ ധനിലാണ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നൽകിയത്. ജുഡീഷ്യറിയെ അപമാനിക്കുന്നതാണ് പരാമർശങ്ങളെന്നും ഇത് കോടതിയലക്ഷ്യമാണ് എന്നുമാണ് പരാതിക്കാരന്റെ ആക്ഷേപം.
നടിയെ ആക്രമിച്ച കേസിൽ കോടതി നേരത്തെ വിധി എഴുതിവച്ചുവെന്നും ഇപ്പോൾ നടക്കുന്നത് നാടകമാണെന്നും ആയിരുന്നു ഭാഗ്യലക്ഷ്‌മിയുടെ വിമർശനം. ആക്രമിക്കപ്പെട്ട നടിയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ തൃശൂരിൽ സംഘടിപ്പിച്ച സാംസ്‌കാരിക സദസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാധാരണക്കാരനും ഉന്നതനും രണ്ട് നീതിയാണെന്നും നീതി പീഠത്തോട് ഭയവും സംശയവുമാണെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞിരുന്നു.
ഹരജികളുമായി ചെല്ലുമ്പോൾ പ്രോസിക്യൂട്ടർമാർ അനുഭവിക്കുന്നത് കടുത്ത അപമാനമാണ്. എന്താണ് പ്രോസിക്യൂട്ടർമാർ മാറാൻ കാരണമെന്ന് കോടതി ചോദിക്കുന്നില്ല. ഉന്നതനോടൊരു നീതി സാധാരണക്കാരനോട് ഒരു നീതി എന്നതാണ് കോടതിയുടെ സമീപനമെന്നും ഭാഗ്യലക്ഷ്‌മി വിമർശിച്ചു.
Most Read: അറസ്‌റ്റിനുള്ള വിലക്ക് തുടരും; വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി