ന്യൂഡെൽഹി: 2022ലെ ‘അഗ്‌നിപഥ്’ പദ്ധതി പ്രകാരം പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താനുള്ള സർക്കാർ തീരുമാനം സേനയിൽ ചേരാൻ തയ്യാറെടുക്കുന്ന യുവാക്കൾക്ക് അവസരം നൽകുമെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ്-19 മഹാമാരി കാരണം സേനയിൽ പ്രവേശനം നടക്കാത്തതിനാൽ അവസരം നഷ്‌ടമാകുമെന്ന് കരുതുന്ന യുവാക്കൾക്ക് ഈ തീരുമാനം ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
“ 2022ലെ റിക്രൂട്മെന്റിൽ പ്രായപരിധി 21ൽ നിന്ന് 23 ആക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ലഭിച്ചു. കോവിഡ്-19 പാൻഡെമിക് കാരണം കഴിഞ്ഞ രണ്ട് വർഷമായി പൂർത്തിയാക്കാൻ കഴിയാത്ത റിക്രൂട്ട്‌മെന്റ് നടപടികളിൽ ചേരാൻ തയ്യാറെടുക്കുന്ന നമ്മുടെ ഊർജ്ജസ്വലരും ദേശസ്‌നേഹമുള്ളവരുമായ നിരവധി യുവാക്കൾക്ക് ഈ തീരുമാനം അവസരം നൽകും,”-കരസേനാ മേധാവി പറഞ്ഞു.
“റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ ഷെഡ്യൂൾ ഉടൻ പ്രഖ്യാപിക്കും. അഗ്‌നിവീരൻമാരായി ഇന്ത്യൻ ആർമിയിൽ ചേരാനുള്ള ഈ അവസരം പ്രയോജനപ്പെടുത്താൻ യുവാക്കളോട് ഞങ്ങൾ അഭ്യർഥിക്കുന്നു,” ജനറൽ പാണ്ഡെ പറഞ്ഞു.
Most Read: വിമാനത്തിനുള്ളിലെ പ്രതിഷേധം; വധശ്രമ കേസിൽ ഗൂഢാലോചനയെന്ന് വിഡി സതീശൻ






































