കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച സംഭവം വധശ്രമമാക്കി മാറ്റിയത് ആസൂത്രിതമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷമാണ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. സംഭവം വധശ്രമമാക്കി മാറ്റിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സാംസ്‌കാരിക നായകൻമാർ നടത്തുന്ന പരിപാടി വിചിത്രമാണ്. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റി. സിപിഐഎമ്മിന്റെ ഈ പ്രവൃത്തിയിൽ സാംസ്‌കാരിക നായകൻമാർ ഒരക്ഷരം മിണ്ടിയില്ല. കെപിസിസി ഓഫിസ് ആക്രമിച്ചു, പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ക്രിമിനലുകൾ ചാടി കടന്നു. അതിനെതിരെ ആരും ശബ്‌ദിച്ചില്ലെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.
സാംസ്‌കാരിക നായകൻമാർ സർക്കാരിൻറെ ഔദാര്യം കൈപ്പറ്റുന്നവരാണ്. ഭരണകക്ഷിയുടെ നേതൃത്വത്തിൽ അവർ സംസ്‌ഥാനത്ത് കലാപം നടത്തുകയാണ്. കോൺഗ്രസ് ഓഫിസുകൾ തകർത്തിട്ട് കേസില്ല, വിമാനത്താവളത്തിൽ പ്രവർത്തകർ സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചത് കേസായി. പോലീസ് കാണിക്കുന്നത് ഇരട്ടനീതി ആണെന്നും വിഡി സതീശൻ ആരോപിച്ചു.
പ്രതിപക്ഷ നേതാക്കളെ കേരളത്തിൽ കാലുകുത്തിക്കില്ലെന്നാണ് സിപിഐഎമ്മിന്റെ വിരട്ടൽ. നേതാക്കൾക്കെതിരെ അവർ പരസ്യമായി വധഭീഷണി മുഴക്കുന്നു. മുഖ്യമന്ത്രിയും സിപിഎമ്മും ആരെയാണ് ഭയപ്പെടുത്താൻ ശ്രമിക്കുന്നത്? ഭയപ്പെടുത്താൻ നോക്കേണ്ടെന്നും സമരം പൂർവ്വാധികം ശക്‌തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: കോവിഡ് വാക്‌സിന്റെ കരുതൽ ഡോസ്; ഇടവേള 6 മാസമായി കുറയ്‌ക്കാൻ ശുപാർശ