കൊൽക്കത്ത: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തിൽ ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിഹാർ ബിജെപി പ്രസിഡണ്ടും എംപിയുമായ സഞ്ജയ് ജയ്സ്വാളിന്റെ വീടാണ് പ്രതിഷേധക്കാർ തകർത്തത്. ഇന്ന് തന്നെ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടും പ്രതിഷേധക്കാർ തകർത്തിരുന്നു. വീട് അഗ്നിക്കിരയാക്കാൻ ആയിരുന്നു സമരക്കാർ ശ്രമിച്ചതെന്ന് സഞ്ജയ് ജയ്സ്വാൾ പറഞ്ഞു.
“കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണ് എന്റെ വീട് ആക്രമിച്ചത്. വീടിനു നേരെ കല്ലുകളെറിഞ്ഞു. ഡീസലൊഴിച്ച് വീട് കത്തിക്കാൻ ശ്രമിച്ചു. ഒരു സിലിണ്ടർ ബോംബ് ഉപേക്ഷിച്ചിട്ടാണ് പ്രതിഷേധക്കാർ മടങ്ങിയത്. വീട് അഗ്നിക്കിരയാക്കാനായിരുന്നു അവരുടെ ശ്രമം. വീട്ടിൽ സിസിടിവി ക്യാമറകളുണ്ട്. അധികൃതർ ഇത് പരിശോധിക്കുകയാണ്. നടപടി എടുക്കുമെന്ന് കരുതുന്നു. വീടിനുള്ളിലായിരുന്ന ഞാൻ ചുരുങ്ങിയത് 100 പ്രതിഷേധക്കാരെയെങ്കിലും തിരിച്ചറിഞ്ഞു. അവരിൽ ഒരാൾ പോലും സൈനികരാവാൻ താൽപര്യമുള്ളവരായിരുന്നില്ല.”- അദ്ദേഹം പ്രതികരിച്ചു.
ബിഹാറിൽ രണ്ട് ട്രെയിനുകൾക്ക് സമരാനുകൂലികൾ തീയിട്ടിരുന്നു. ന്യൂഡെൽഹി-ഭഗൽപൂർ വിക്രംശില എക്സ്പ്രസിനും ന്യൂഡെൽഹി-ദർഭംഗ ബിഹാർ സമ്പർക്ക് ക്രാന്തി എക്സ്പ്രസിനുമാണ് പ്രതിഷേധക്കാർ തീവച്ചത്. ലഖിസരായ്, സമസ്തിപൂർ റെയിൽവേ സ്റ്റേഷനുകളിൽ വച്ചായിരുന്നു സംഭവം. പ്രതിഷേധക്കാർ സംസ്ഥാനത്തെ ഹൈവേകൾ തടയുകയും ചെയ്തു.
അഗ്നിപഥിനെതിരെ സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിഷേധം നടക്കുന്നത്. ബുക്സറിനും കഹൽഗോണിനും ഇടയിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വിക്രമശില എക്സ്പ്രസിന്റെ 12 ബോഗികളും സമ്പർക്ക് ക്രാന്തി എക്സ്പ്രസിന്റെ 8 ബോഗികളുമാണ് പ്രതിഷേധക്കാർ അഗ്നിക്ക് ഇരയാക്കിയത്. പ്രതിഷേധത്തെ തുടർന്ന് 20 ട്രെയിനുകൾ നിർത്തലാക്കി.
Most Read: ബജ്റംഗ് ദൾ നേതാക്കളുടെ പരാതി; സായ് പല്ലവിക്കെതിരെ കേസെടുത്തു






































