ന്യൂഡെൽഹി: അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധ പ്രദേശങ്ങളിൽ 7 മരണങ്ങൾ കൂടി റിപ്പോർട് ചെയ്തു. ഇതോടെ അസമിൽ 108 പേരാണ് ഇതുവരെ മരിച്ചത്. മിക്ക പ്രദേശങ്ങളിലും നിലവിൽ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. എന്നാൽ കൂടുതൽ ബാധിച്ച ബരാക് താഴ്വരയിലെ സിൽചാർ പട്ടണത്തിൽ നാല് ദിവസമായി സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
ബരാക് നദി കരകവിഞ്ഞ് ഒഴുകിയതോടെ സിർചാർ വെള്ളത്തിനടിയിൽ ആകുകയായിരുന്നു. ഇതോടെ ഏകദേശം മൂന്ന് ലക്ഷത്തോളം ആളുകളെ ഇത് ബാധിക്കുകയും, 71,000 ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം സംസ്ഥാനത്തെ 32 ജില്ലകളിലായി 54.5 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്.
ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമം രൂക്ഷമായതോടെ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും സൈന്യവും വ്യോമസേനയും എയർഡ്രോപ്പ് ചെയ്യുന്ന ഭക്ഷണവും അവശ്യ വസ്തുക്കളുമാണ് ഇവർക്ക് ഏക ആശ്രയം. അതേസമയം അസമിലെ വെള്ളപ്പൊക്ക സാഹചര്യം തുടർച്ചയായി നിരീക്ഷിച്ചു വരികയാണെന്നും വെല്ലുവിളി നേരിടാൻ സാധ്യമായ എല്ലാ സഹായവും നൽകാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
Read also: പരമാവധി കുറഞ്ഞ തോതിലായിരിക്കും വൈദ്യുതി നിരക്ക് കൂട്ടുക; മന്ത്രി