തിരുവനന്തപുരം: സംസ്ഥാനത്ത് 15ആം നിയമസഭയുടെ 5ആം സമ്മേളനം പ്രതിഷേധങ്ങളോടെയാണ് ആരംഭിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷത്തെ യുവ എംഎൽഎമാർ കറുപ്പ് അണിഞ്ഞാണ് നിയമസഭയിൽ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള നേതാക്കളാണ് കറുത്ത ഷർട്ടും കറുത്ത മാസ്കും ധരിച്ച് സഭയിൽ എത്തിയത്.
കൂടാതെ രാഹുൽ ഗാന്ധിയുടെ ഓഫീസാക്രമണത്തിൽ പ്ളക്കാഡുകളും ബാനറുകളുമുയർത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. കൽപ്പറ്റയിലുള്ള രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖാണ് നോട്ടീസ് നൽകിയത്. വിഷയം നിയമസഭയിൽ ചർച്ചയാക്കാനാണ് പ്രതിപക്ഷ നീക്കം.
എംപി ഓഫീസ് ആക്രമത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. അതിനാൽ തന്നെ നിയമസഭയിൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധങ്ങൾ തുടരാനാണ് സാധ്യത. കൂടാതെ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണവും, സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിൽ ചർച്ചയാകും.
Read also: പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം; മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു