ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിലെ ചെറുപട്ടണമായ ക്രുഗെർസ്ഡോർപ്പിൽ മ്യൂസിക് വിഡിയോ ചിത്രീകരണത്തിനിടെ തോക്കുധാരികളായ സംഘം 8 യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കി. ക്രുഗെർസ്ഡോർപ്പിലെ ഉപയോഗശൂന്യമായ ഖനിയിൽ മൂസിക് വിഡിയോ ചിത്രീകരണത്തിൽ പങ്കെടുത്ത മോഡലുകളാണ് ബലാൽസംഗത്തിന് ഇരയായത്. സംഭവത്തിൽ 65 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബലാൽസംഗത്തിന് ശേഷം യുവതികൾ അടക്കം ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്ന എല്ലാവരുടെയും ആഭരണങ്ങളും പണവും മൊബൽ ഫോണും വസ്ത്രങ്ങളും സംഘം കവർന്നു. ക്രുഗെർസ്ഡോർപ്പിൽ അനധികൃതമായി ധാരാളം ഖനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയിൽ മാഫിയ സംഘം സജീവമാണെന്ന് പോലീസ് പറയുന്നു.
പാസ്പോർട്ടും ക്യാമറയും വരെ സംഘം കവർന്നതായും വാച്ചുകളും ആഭരണങ്ങളും വസ്ത്രങ്ങളും അഴിച്ചെടുത്തതായും അതിജീവിതയെ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമം റിപ്പോർട് ചെയ്തു. സംഭവം നടക്കുമ്പോൾ 12 സ്ത്രീകളും 10 പുരുഷൻമാരും സെറ്റിലുണ്ടായിരുന്നു. ആയുധധാരികളായ സംഘം പൊടുന്നനേ സെറ്റിൽ പ്രവേശിക്കുകയായിരുന്നു. അവർ എല്ലാവരോടും കമിഴ്ന്നു കിടക്കുവാൻ ആവശ്യപ്പെട്ടു. ആകാശത്തേക്ക് വെടിയുതിർത്തു. എല്ലാവരും മുഖമൂടി ധരിച്ചിരുന്നു. കട്ടികൂടിയ കമ്പിളി പുതച്ചിരുന്നു. അവർ ഞങ്ങളെ കൊള്ളയടിച്ചു. എട്ട് യുവതികളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്തു; യുവതിയെ ഉദ്ധരിച്ച് രാജ്യാന്തര മാദ്ധ്യമം റിപ്പോർട് ചെയ്തു.
വെള്ളിയാഴ്ച മൂന്നുപേർ അറസ്റ്റിലായതായി പോലീസ് അറിയിച്ചതിന് പിന്നാലെ വിവിധ കേന്ദ്രങ്ങളിലായി കുറ്റവാളികൾക്കായി വ്യാപകമായ തിരച്ചിൽ നടന്നിരുന്നു. അക്രമി സംഘത്തിലെ രണ്ടുപേരെ പോലീസ് വെടിവച്ചു കൊന്നു. പോലീസ് വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Most Read: ഫാസിൽ വധക്കേസ്; 11 പേർ കൂടി കസ്റ്റഡിയിൽ, കർണാടകയിൽ നിരോധനാജ്ഞ