പാലക്കാട്: സിപിഎം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗവും കുന്നങ്കാട് സെക്രട്ടറിയുമായ എസ് ഷാജഹാനെ (47) വധിച്ച കേസിൽ അറസ്‌റ്റിലായ നാല് പ്രതികളെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് പ്രതികളുടെ രാഷ്‌ട്രീയ ബന്ധത്തെ കുറിച്ച് പോലീസ് പറയുന്നത്. കൊലപതാകം രാഷ്‌ട്രീയ പ്രേരിതമാണെന്നും പോലീസ് കോടതിയെ അറിയിച്ചു.
വെള്ളിയാഴ്‌ച റിമാൻഡിലായ നാലുപേരെ കസ്‌റ്റഡിയിൽ വാങ്ങാൻ കോടതിയിൽ നൽകിയ അപേക്ഷയിലും പ്രതികളുടെ ആർഎസ്‌എസ്- ബിജെപി ബന്ധത്തെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന് പോലീസ് പറയുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ ഉന്നത ഗൂഢാലോചന അന്വേഷിക്കുന്നതിന് പ്രതികളെ കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതികൾ ബിജെപിക്കാരാണെന്ന് കൊലപാതകത്തെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിൽ പോലീസ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ജില്ലാ പോലീസ് മേധാവി നടത്തിയ പത്രസമ്മേളനത്തിൽ രാഷ്‌ട്രീയബന്ധം സ്‌ഥിരീകരിച്ചില്ല. ഇത് അനിശ്‌ചിതത്വത്തിനും രാഷ്‌ട്രീയ വിവാദത്തിനും തിരികൊളുത്തി.
ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ ആദ്യം അറസ്‌റ്റിലായ നാലുപേരെ വെള്ളിയാഴ്‌ച പോലീസ് കസ്‌റ്റഡിയിൽ വിട്ടു. വ്യാഴാഴ്‌ച അറസ്‌റ്റിലായ നാലുപേരെ ആലത്തൂർ സബ് ജയിലിൽ ജുഡീഷ്യൽ കസ്‌റ്റഡിയിലാക്കി. കൊട്ടേക്കാട് കാളിപ്പാറ നവീൻ (39), കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെയാണ് ജുഡീഷ്യൽ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി ആറുദിവസത്തേക്ക് പോലീസ് കസ്‌റ്റഡിയിൽ വിട്ടത്. കുന്നങ്കാട് സ്വദേശികളായ എൻ ശിവരാജൻ (33), എസ് വിഷ്‌ണു (22), എസ് സുനീഷ് (23), കെ സതീഷ് (31) എന്നിവരെ 14 ദിവസത്തേക്ക് ജയിലിലടച്ചു.
Most Read: പ്രിയ വർഗീസിന്റെ നിയമനം; രാഷ്‌ട്രീയമായി തന്നെ നേരിടുമെന്ന് ഗവർണർ, മുന്നറിയിപ്പ്