കണ്ണൂർ: കാറിൽ ചാരിനിന്നതിന് ക്രൂരമായി മര്‍ദനമേറ്റ കുട്ടിയെ മറ്റൊരാളും കൂടി ഉപദ്രവിക്കുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് ഈ രണ്ടാമനെ കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചിരുന്നു. മഹമൂദ് കുഞ്ഞി എന്ന ഇയാളെ പോലീസ് കണ്ടെത്തി കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. മറ്റുവിവരങ്ങൾ അൽപ സമയത്തിനകം പുറത്തുവിടുമെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ, ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന കുട്ടിയെ വീഡിയോ കാണിച്ചുകൊണ്ടുള്ള അന്വേഷണവും മൊഴിശേഖരിക്കലും പോലീസ് നിർവഹിച്ചു. കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച് ക്രൂരത കാട്ടിയ പൊന്ന്യംപാലം മൻസാർ ഹൗസിൽ കെ മുഹമ്മദ് ഷിഹാദിനെ (20) പൊലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌ത് റിമാൻഡ് ചെയ്‌തിരുന്നു. മജിസ്ട്രേട്ട് കോടതിയാണ് റിമാൻഡ് ചെയ്‌തത്. ബാലാവകാശ കമ്മിഷൻ പൊലീസിനോട് റിപ്പോർട്ട് തേടി. ദേശീയ ബാലാവകാശ കമ്മിഷനും സംസ്‌ഥാന ആരോഗ്യവകുപ്പും വിശദീകരണം തേടിയിട്ടുണ്ട്.
കുടുംബാംഗങ്ങളുമൊത്ത് വസ്‌ത്രമെടുക്കാൻ എത്തിയ ഷിഹാദ് നിർത്തിയിട്ട കാറിൽ, രാജസ്‌ഥാനിൽ നിന്നു ബലൂൺ വിൽപനക്കെത്തിയ ദമ്പതികളുടെ 6 വയസുള്ള കുട്ടി കൗതുകത്തോടെ ചാരിനിൽക്കുകയും ഇത് അൽപം ദൂരെനിന്ന് കണ്ട ഷിഹാദ് ഓടിവന്ന് കുട്ടിയുടെ നടുവിന് ചവിട്ടുകയും ക്രൂരമായി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തിരുന്നു. ഷൂസിട്ടകാല് കൊണ്ട് കാറുടമ കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. തുടർന്നാണ് കേസ് ശക്‌തമായതും ഷിഹാദിനെ അറസ്‌റ്റ് ചെയ്‌ത് കൊലപാതകശ്രമം, ബാലപീഡനം തുടങ്ങിയ ഗുരുതരവകുപ്പുകൾ ചേർത്ത് പ്രതിയെ റിമാൻഡ് ചെയ്‌തതും.
തലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജംക്‌ഷനിൽ വ്യാഴാഴ്‌ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഷിഹാദ് കുട്ടിയെ ചവിട്ടുന്ന ദൃശ്യങ്ങളുടെ തുടർച്ചയായാണ് മഹമൂദ് കുഞ്ഞി കുട്ടിയെ ഉപദ്രവിക്കുന്നത് പുറത്തായത്. വഴിപോക്കനായ ഇയാൾ കാറിനു സമീപം നിൽക്കുന്ന കുട്ടിയുടെ തലയിൽ അടിക്കുന്നതും പിടിച്ചുമാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
അതിനുശേഷം സ്‌ഥലത്തെത്തുന്ന കാറിന്റെ ഉടമയായ ഷിഹാദ് കുട്ടിയുമായി തർക്കിക്കുന്നതും പിടിച്ചു തള്ളുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്. ഇതിനു ശേഷം അവിടെനിന്ന് പോയ ഷിഹാദ് തിരിച്ചെത്തിയാണ് കുട്ടിയെ ചവിട്ടിയത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. ഈ രണ്ടാമൻ ഷിഹാദിന് വേണ്ടപ്പെട്ട വ്യക്‌തിയാണ് എന്നാണ് സൂചന. ചികിൽസയിൽ കഴിയുന്ന കുട്ടിക്ക് സാരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും നീർക്കെട്ടുണ്ടെന്നും ഇത് ഉടനെ മാറുമെന്നും ഡോക്‌ടർമാർ അറിയിച്ചു.
Most Read: കെഎം ഷാജിയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കില്ല; വിജിലൻസ് കോടതി