തലശേരി: കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്. പൊന്ന്യംപാലം സ്വദേശി മൻസാർ ഹൗസിൽ മുഹമ്മദ് ഷിഹാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
കുടുംബാംഗങ്ങളുമൊത്ത് വസ്‌ത്രമെടുക്കാൻ എത്തിയ ഷിഹാദ് നിർത്തിയിട്ട കാറിൽ കുട്ടി ചാരി നിൽക്കുകയായിരുന്നു. ഇത് കണ്ട ഷിഹാദ് കാറിൽ നിന്നും ഇറങ്ങി കുട്ടിയുടെ നടുവിന് ചവിട്ടുകയും ക്രൂരമായി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്‌തിരുന്നു. ഷൂസിട്ടകാല് കൊണ്ട് കാറുടമ കുട്ടിയെ ചവിട്ടുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
കുട്ടിയോട് ക്രൂരത കാട്ടുന്നതും നാട്ടുകാർ ഇതിനെ ചൊദ്യംചെയ്യുന്നതും ദൃശ്യത്തിലുണ്ട്. രാജസ്‌ഥാൻ സ്വദേശികളായ മിട്ടുലാൽ–മധുര ദമ്പതികളുടെ മകൻ ഗണേഷിനെയാണ് ചവിട്ടിത്തെറിപ്പിച്ചത്. നടുവിന് പരിക്കേറ്റ കുട്ടിയെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം.
സംഭവസമയത്ത് അരിടെയെത്തിയ കണ്ണൂർ യൂണിവേഴ്‌സിറ്റി യൂണിയൻ മുൻ ചെയർമാനും എസ്‌എഫ്‌ഐ നേതാവുമായിരുന്ന അഡ്വ എംകെ ഹസനാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ദൃക്‌സാക്ഷിയായ ഈ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ഷിഹാദിനെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു.
പുതിയ ബസ് സ്‌റ്റാൻഡ് മണവാട്ടി ജങ്‌ഷനിൽ വ്യാഴം രാത്രി 8 മണിയോടെയാണ് ക്രൂരകൃത്യം. ബലൂൺ വിൽപ്പനക്ക് എത്തിയതാണ് ഗണേഷിന്റെ കുടുംബം. വിഷയത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്, ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ മനോജ് കുമാർ എന്നിവർ പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.
Most Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ‘കോടതി വിളക്ക്’; പങ്കെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി