തലശേരി: ആറുവയസുകാരനെ അതിക്രൂരമായി ചവിട്ടിയെറിഞ്ഞ സംഭവത്തിൽ വിചിത്ര വാദങ്ങളുമായി കാറിലുണ്ടായിരുന്ന സ്‌ത്രീയും കുട്ടികളും. തങ്ങളോടൊപ്പമുണ്ടായിരുന്ന കുട്ടികളെ കടിക്കാനും അടിക്കാനും ആറുവയസുകാരൻ ശ്രമിച്ചതു കൊണ്ടാണ് മകന് അത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്ന് സംഭവത്തിൽ അറസ്‌റ്റിലായ ഷിഹാദിന്റെ മാതാവ്.
തന്റെ മകന്‍ മുമ്പിലും, രണ്ട് കുട്ടികളോടൊപ്പം താന്‍ പിന്‍സീറ്റിലുമാണ് ഇരുന്നതെന്നും രാത്രി എട്ടരയോടെയാണ് സംഭവം നടക്കുന്നതെന്നും താഴ്‌ത്തിയിട്ട കാറിന്റെ ഗ്ളാസിലൂടെ പെട്ടെന്ന് ഒരു മുഖം അകത്തേക്ക് വന്നുവെന്നും, തങ്ങള്‍ ഭയന്നു പോയെന്നും ഇവര്‍ പറയുന്നു. ആറുവയസുകാരന്‍ വണ്ടിയിലുണ്ടായിരുന്ന ചെറിയ കുട്ടിയെ കടിക്കാന്‍ ശ്രമിച്ചെന്നും പേടിച്ച് മാറിയിരുന്നപ്പോള്‍, മറുവശത്ത് വന്ന് മറ്റൊരു കുട്ടിയെ അടിക്കാന്‍ വരികയുമായിരുന്നു. ആ സമയത്ത് കുട്ടി പേടിച്ച് മാറിയത് കൊണ്ട് അടി കൊണ്ടില്ലെന്നും ഇവർ പറയുന്നു.
ഈ സമയം റോഡിലൂടെ പോയ ഒരാള്‍ ആറുവയസുകാരനെ പിടിച്ചു മാറ്റുകയായിരുന്നുവെന്നും അവർ പറയുന്നു. തുടർന്ന് കാറിന്റെ ഗ്ളാസ് കയറ്റിയിട്ടതോടെ കുട്ടി വന്ന് ഗ്ളാസിൽ തട്ടി. ഈ സമയത്താണ് മകൻ കുട്ടിയെ കാലുകൊണ്ട് ഓങ്ങിയതെന്നും ഇതാണ് ഉണ്ടായതെന്നും ഷിഹാദിന്റെ ഉമ്മ വിശദീകരിക്കുന്നു.
ഷിഹാദ് മർദിക്കുന്നതിന് തൊട്ടുമുമ്പാണ് കുട്ടിയുടെ തലക്ക് ഒരാൾ അടിക്കുന്നത്. ഈ സമയം ഷിഹാദ് കാറിനുള്ളിൽ ഉണ്ടായിരുന്നു. കുട്ടി കാറിനുള്ളിലേക്ക് നോക്കി നിൽക്കുന്നത് കണ്ട് വഴിയാത്രക്കാരനോട് കുട്ടിയെ പിടിച്ചു മാറ്റാൻ ഷിഹാദ് ആവശ്യപ്പെട്ടതായുള്ള സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതിന് ശേഷം കാറിൽതന്നെ ഉണ്ടായിരുന്ന ഷിഹാദ് ഇറങ്ങിവന്നാണ് കുട്ടിയെ തൊഴിക്കാൻ ശ്രമിച്ചതെന്നുമാണ് ഇപ്പോൾ വരുന്ന വിശദീകരണം.
എന്നാൽ, പൊലീസ് കേസെടുത്തില്ലെങ്കിൽ വിഷയത്തിൽ ഇടപെടുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പൂർണമായും പരിശോധിക്കാൻ കമ്മീഷൻ പോലീസിനോട് ആവശ്യപ്പെട്ടു. വ്യഴാഴ്‌ച രാത്രി എട്ടു മണിയോടെ തലശേരി മണവാട്ടി ജംഗ്ഷന് സമീപമായിരുന്നു സംഭവം. നോ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഇതുകണ്ട് അൽപം ദൂരെ ഉണ്ടായിരുന്ന ഷിഹാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചു എന്നായിരുന്നു പരാതി.
കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്‌തവരോടുള്ള യുവാവിന്റെ ആദ്യ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞിരുന്നു. കേസിൽ അറസ്‌റ്റിലായ ഷിഹാദിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്‌തിട്ടുണ്ട്.
പ്രതി നടത്തിയത് നരഹത്യാ ശ്രമമാണെന്നും കുട്ടിയെ ചവിട്ടി വീഴ്‌ത്തും മുമ്പ് കൈകൊണ്ട് തലക്കടിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു. രാജസ്‌ഥാനി സ്വദേശികളായ ബലൂൺ വിൽപനക്കാരുടെ കുട്ടിയാണ് 6 വയസുകാരൻ.
വിഷയത്തിൽ, സാമൂഹിക മാദ്ധ്യമങ്ങളുടെ ശക്‌തമായ ഇടപെടലും ആൾക്കൂട്ട വിചാരണയും അടിസ്‌ഥാനമാക്കിയാണ് പോലീസ് ഇടപെടൽ നടക്കുന്നതെന്നും സത്യവും നീതിയുമല്ല അന്വേഷണമെന്നും മാദ്ധ്യമങ്ങളും ആൾക്കൂട്ട വിചാരണക്ക് ഒപ്പമാണെന്നും ആൾക്കൂട്ട തൃപ്‍തിയും രാഷ്‌ട്രീയ നേട്ടങ്ങളുമാണ് ഇപ്പോൾ നടക്കുന്നതെന്നും ഒരുപക്ഷം പറയുന്നുണ്ട്.
Most Read: നടിയെ ആക്രമിച്ച കേസ്: വിചാരണ നവംബര്‍ 10ന്; 36 പേര്‍ക്ക് സമന്‍സ്