അഹമ്മദാബാദ്: ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിൽ സര്‍ക്കാര്‍ ഓഫീസുകളില്‍ വ്യാപകമായി തൂക്കിയിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി.
പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചചട്ടലംഘനം ആണെന്നുമാണ് എഎപി ചൂണ്ടിക്കാണിക്കുന്നത്. ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറച്ചുവെക്കാനോ നിര്‍ദ്ദേശം നല്‍കണമെന്ന് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ താര പ്രചാരകനായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എഎപി ഗുജറാത്ത് ലീഗല്‍ സെല്‍ സെക്രട്ടറി പുനീത് ജുനെജയും പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ താരപ്രചാരകന്റെ ചിത്രങ്ങള്‍ സ്‌ഥാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനം ചെലുത്തുമെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ ആംആദ്‌മി പറഞ്ഞു. സ്വതന്ത്രവും നീതിയുക്‌തവുമായ തിരഞ്ഞെടുപ്പിനായി ഗുജറാത്തിൽ ഉടനീളമുള്ള എല്ലാ ഓഫീസുകളിലെയും പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ടെന്ന് എഎപി തിരഞ്ഞെടുപ്പ് ചട്ടങ്ങളെ അടിസ്‌ഥാനമാക്കി വിശദീകരിച്ചു.
ഡിസംബര്‍ 1നും 5നും രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണൽ. ഏഴാം തവണയും ഗുജറാത്തിൽ അധികാരത്തിനായി ജനവിധി തേടുന്ന ബിജെപിയുടെ പ്രധാന വെല്ലുവിളിയാണ് ഇത്തവണ എഎപി.
Most Read: കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപി സീറ്റിൽ മൽസരിക്കും