ന്യൂഡെൽഹി: ഡെൽഹി വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആം ആദ്മിപാർട്ടി സ്ഥാപകാംഗവും 2015 ഫെബ്രുവരി മുതൽ ഡെൽഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയക്കെതിരെ ചുമത്തിയത് വ്യാജകേസെന്ന് അരവിന്ദ് കെജ്രിവാൾ.
മനീഷ് സിസോദിയക്കെതിരെ സിബിഐ രജിസ്റ്റർ ചെയ്ത ഡെല്‍ഹി മദ്യനയകേസിൽ വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് സിബിഐ സിസോദിയയുടെ പേര് ഒഴിവാക്കിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രസ്താവന.
സിസോദിയയുടെ വസതികളിലും ഓഫീസുകളിലും 800 ഉദ്യോഗസ്ഥർ നാലുമാസത്തോളം റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അരവിന്ദ് കെജ്രിവാൾ തന്റെ ട്വീറ്റിലൂടെ പറഞ്ഞു. സർക്കാരിന്റെ ധനകാര്യം, ആസൂത്രണം, സർവീസസ്, ഊർജം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ഐടി, സാങ്കേതിക വിദ്യാഭ്യാസം, അഡ്മിനിനിസ്ട്രേറ്റിവ് തുടങ്ങിയ വകുപ്പുകളും കയ്യാളുന്ന മന്ത്രിയാണ് മനീഷ് സിസോദിയ.
മനീഷ് സിസോദിയ നൂറുകണക്കിന് വിദ്യാർഥികൾക്ക് ശോഭനമായ ഭാവി നല്കി വിദ്യാഭ്യാസ രംഗത്ത് വിപ്ളവം സൃഷ്ടിക്കുകയാണെന്നും സിസോദിയയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നത് കാണുന്നതില്‍ വേദനയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റപത്രത്തില്‍ നിന്ന് മനീഷ് സിസോദിയയുടെ പേര് സിബിഐ ഒഴിവാക്കിയ സാഹചര്യത്തില്‍ മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ആം ആദ്മി പാര്‍ട്ടി വക്താവ് സൗരഭ് ഭരദ്വാജൂം പറഞ്ഞു.
‘എക്സൈസ് പോളിസി കേസില്‍ മനീഷ് സിസോദിയയെ പ്രതിചേര്‍ത്ത് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് യാതൊരു അധികാരവുമില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം സിസോദിയക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടിയെടുക്കുന്നതിന് മുന്‍കൂര്‍ കുറ്റം ഉണ്ടായിരിക്കണം. അത്തരം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന മൊത്തം മൂല്യം ഒരു കോടി രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്യാനാവുക.’ -ഭരദ്വാജ് പറഞ്ഞു.
Most Read: ബിജെപി പ്രചരിപ്പിക്കുന്ന ‘ഡെൽഹി മദ്യ കുംഭകോണം’ എന്താണെന്ന് മനസിലായിട്ടില്ല: കെജ്രിവാൾ