ന്യൂഡെൽഹി: ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്. യുപി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. കേസിൽ അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.
സ്മൃതി ഇറാനി അമേഠിയിൽ എത്തുന്നത് നാട്യം കാണിക്കാനാണെന്ന് ആയിരുന്നു അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നത് എന്നായിരുന്നു വിമർശനം. നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലെ നൃത്തച്ചുവടുകളെ സൂചിപ്പിച്ച് ലട്കയും ഝട്കയും എന്നും അജയ് റായ് പറഞ്ഞിരുന്നു.
ആ പരാമർശമാണ് വിവാദത്തിന് തിരികൊളുത്തിയത്. തുടർന്ന്, പരാമർശത്തിന് എതിരെ ബിജെപി രംഗത്ത് എത്തുകയായിരുന്നു. കോൺഗ്രസ് നേതാവിന്റേത് സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ആണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നും ബിജെപി വക്താവ് ഷഹദാദ് പൂനെവാലെ പറഞ്ഞു. അജയ് റായിയെ പോലുള്ളവരെ കോൺഗ്രസ് പ്രോൽസാഹിപ്പിക്കുക ആണെന്ന് സംഭവത്തിൽ സ്മൃതി ഇറാനി പ്രതികരിച്ചു.
എന്നാൽ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് അജയ് റായ് പ്രതികരിച്ചു. താൻ പറഞ്ഞത് അസഭ്യം അല്ലെന്നും, മാപ്പ് പറയേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവത്തിൽ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്. അജയ് റായിക്ക് കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. പരാമർശം അംഗീകരിക്കാൻ ആവാത്തതാണെന്നും അജയ് റായ് നേരിട്ട് ഹാജരാകണമെന്നും ദേശീയ വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു.
Most Read: ബഫർ സോൺ; തണുപ്പിക്കാൻ സർക്കാർ- വിദഗ്ധ സമിതി കാലാവധി നീട്ടി