മുംബൈ: നാഗ്പൂരിൽ ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് എത്തിയ മലയാളി വിദ്യാർഥിനി നിദ ഫാത്തിമ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂർ ഉറപ്പ് നൽകി. വിഷയം കേരളത്തിൽ നിന്നുള്ള എംപിമാർ ലോക്സഭയിൽ ഉന്നയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
ചാമ്പ്യൻഷിപ്പിന് എത്തിയ കേരളാ സംഘത്തിന് താമസ-ഭക്ഷണ സൗകര്യങ്ങൾ നിഷേധിച്ചതും ഛർദ്ദിയെ തുടർന്ന് കുട്ടി മരണപ്പെട്ടതും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് എഎം ആരിഫ് എംപിയും ബെന്നി ബെഹനാൻ എംപിയും ലോക്സഭയിൽ ആവശ്യപ്പെട്ടു. എന്നാൽ, അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ എഎം ആരിഫ് എംപി കായിക മന്ത്രി അനുരാഗ് ഠാക്കൂറുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
സഹായധനം അടക്കമുള്ള കാര്യങ്ങളിൽ ഉറപ്പ് കിട്ടിയതായി എഎം ആരിഫ് എംപി പറഞ്ഞു. അതേസമയം, സ്പോർട്സ് കൗൺസിൽ അംഗീകാരം ഉണ്ടെങ്കിലും നിദയടക്കമുള്ള കുട്ടികളെ അയച്ച കേരളാ സൈക്കിൾ പോളോ അസോസിയേഷന് ദേശീയ ഫെഡറേഷന്റെ അംഗീകാരം ഇല്ല. ഹൈക്കോടതിയിൽ നിന്നുള്ള ഉത്തരവ് ഉണ്ടായിട്ടും കുട്ടികൾക്ക് സൗകര്യങ്ങൾ ഒരുക്കാതിരിക്കാനുള്ള കാരണം ഈ വിരോധമാണെന്നാണ് ആരോപണം.
2015 മുതൽ എല്ലാ വർഷവും കോടതി ഉത്തരവ് വാങ്ങിയാണ് കേരളാ സൈക്കിൾ പോളോ അസോസിയേഷൻ ടീമുകളെ അയക്കുന്നത്. എന്നാൽ, യാത്ര പോവുന്നതല്ലാതെ ഒരിക്കൽ പോലും ടീം മൽസരിക്കാൻ ഇറങ്ങിയിട്ടില്ല. പലകാരണങ്ങൾ പറഞ്ഞ് എല്ലാ വർഷവും ദേശീയ ഫെഡറേഷൻ വേദിയിൽ നിന്ന് കേരളാ സംഘത്തെ മടക്കി അയക്കും.
ചുരുക്കത്തിൽ പറഞ്ഞാൽ ഇതിനോടകം ലക്ഷക്കണക്കിന് രൂപ സ്പോർട്സ് കൗൺസിൽ വഴി സർക്കാർ വെറുതെ കളഞ്ഞു. പ്രശ്നത്തിന് ശാശ്വത പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം, നിദ ഫാത്തിമയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്നലെയാണ് ആലപ്പുഴ സ്വദേശിനിയായ നിദ ഫാത്തിമ നാഗ്പൂരിൽ നിന്ന് ഭക്ഷ്യവിഷബാധയെ തുടർന്ന് മരണപ്പെട്ടത്.
Most Read: ഗവർണറുടെ ചാൻസലർ സ്ഥാനം; ബില്ലുകളിൽ നിയമോപദേശം തേടും