തിരുവനന്തപുരം: സംസ്‌ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥിനികൾക്ക് ആർത്തവാവധി അനുവദിച്ച് ഉത്തരവായി. ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ആണ് ഇക്കാര്യം അറിയിച്ചത്. 18 വയസ് കഴിഞ്ഞ വിദ്യാർഥിനികൾക്ക് പരമാവധി 60 ദിവസം വരെ പ്രസവാവധിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു.
വിദ്യാർഥിനികൾക്ക് അറ്റൻഡൻസിനുള്ള പരിധി ആർത്തവാവധി ഉൾപ്പടെ 73 ശതമാനമായി നിശ്‌ചയിച്ച് കൊണ്ടാണ് ഉത്തരവിറക്കുന്നത്. സർവകലാശാല നിയമങ്ങളിൽ ഇതിനാവശ്യമായ ഭേദഗതികൾ വരുത്താൻ സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.
വിദ്യാർഥിനികൾക്ക് ഓരോ സെമസ്‌റ്ററിലും പരീക്ഷ എഴുതാൻ 75 ശതമാനം ഹാജരാണ് വേണ്ടത്. എന്നാൽ, 73 ശതമാനം ഹാജർ ഉണ്ടെങ്കിൽ പരീക്ഷ എഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്‌ത്ര സാങ്കേതിക സർവകലാശാലയാണ് (കുസാറ്റ്) ആദ്യം കൊണ്ടുവന്നത്. ഈ തീരുമാനം എല്ലാ സർവകലാശാലകളിലും നടപ്പിലാക്കുന്നത് വിദ്യാർഥിനികൾക്ക് ആശ്വാസമാകും എന്നതിനാലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ഓരോ സെമസ്‌റ്ററിലും 2 ശതമാനം അധിക അവധി ആനുകൂല്യം വിദ്യാർഥിനികൾക്ക് നൽകാനായിരുന്നു കുസാറ്റ് സർവകലാശാല അധികൃതരുടെ തീരുമാനം. കേരളത്തിൽ ആദ്യമായായിരുന്നു ഒരു സർവകലാശാല ആർത്തവ അവധി അനുവദിക്കുന്നത്. തുടർന്ന് എല്ലാ സർവകലാശാലകളിലും ഈ തീരുമാനം മാതൃകയാക്കുകയായിരുന്നു.
അതേസമയം, കഴിഞ്ഞ മാസം വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാലയും തീരുമാനിച്ചിരുന്നു. ഡിഗ്രി, പിജി വിദ്യാർഥിനികൾക്ക് സെമസ്‌റ്റർ മുടങ്ങാതെ പ്രസവാവധി നൽകാനാണ് എംജി സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനമായത്. ആദ്യമായാണ് ഒരു സംസ്‌ഥാനത്ത് പഠനകാലയളവിനെ ബാധിക്കാത്ത രീതിയിൽ വിദ്യാർഥിനികൾക്ക് പ്രസവാവധി അനുവദിക്കാൻ ഒരു സർവകലാശാല തീരുമാനമെടുക്കുന്നത്. ഈ തീരുമാനവും വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
Most Read: തട്ടേക്കാട്, പമ്പാവാലി, ഏഞ്ചൽവാലി പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്നും ഒഴിവാക്കും