തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. പോലീസ് നടത്തിയ ലാത്തിച്ചാർജിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. മറ്റൊരു വിദ്യാർഥിയുടെ തലക്കും പരിക്കേറ്റു.
പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. കേരളവർമ കോളേജിലെ ജനാധിപത്യ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർച്ചയിലേക്ക് നയിക്കുന്ന ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രിയുടെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധം നടത്തിയത്. നഗരത്തിൽ കെഎസ്‌യു പ്രവർത്തകരും പോലീസും തമ്മിൽ വിവിധയിടങ്ങളിൽ ഏറ്റുമുട്ടി. പ്രദേശത്ത് സംഘർഷാവസ്‌ഥ തുടരുകയാണ്.
പ്രതിഷേധക്കാർ കേരളീയം ഫ്‌ളക്‌സുകൾ തകർക്കുകയും പിപി ചിത്തരഞ്ജൻ എംഎൽഎയുടെ വാഹനം തടയുകയും ചെയ്‌തു. ജില്ലാ പ്രസിഡണ്ട് ഗോപു നെയ്യാർ, സംസ്‌ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പടെ ആറ് കെഎസ്‌യു പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മാർച്ചിന് പിന്നാലെ പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചെന്ന് ആരോപിച്ചു കെഎസ്‌യു സംസ്‌ഥാന വ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്‌തു.
ആക്രമണത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർ പാളയം രക്‌തസാക്ഷി മണ്ഡപത്തിന് മുന്നിലെ റോഡ് ഉപരോധിച്ചു. കെഎസ്‌യു പ്രവർത്തകരുടെ തലക്കടിച്ചു പോലീസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധം. വിദ്യാർഥികളെ തല്ലിച്ചതച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്ന് സ്‌ഥലം സന്ദർശിച്ച എം വിൻസന്റ് എംഎൽഎ ആവശ്യപ്പെട്ടു.
Most Read| ‘തിരഞ്ഞെടുക്കപ്പെട്ട ആധികാരികളല്ലെന്ന വസ്‌തുത ഗവർണർമാർ മറക്കരുത്’; സുപ്രീം കോടതി