കൊച്ചി: ആരാധനാലയങ്ങളിൽ അസമത്ത് വെടിക്കെട്ടിന് നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രന്ഥത്തിലും പറയുന്നില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും കോടതി വ്യക്‌തമാക്കി. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് ഉത്തരവിറക്കിയത്.
ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണം. ഇതിന് ജില്ലാ പോലീസ് കമ്മീഷണർമാരുടെ സഹകരണം തേടാം. വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്‌ടർമാർ ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു. വെടിക്കെട്ട് ശബ്‌ദ, പരിസ്‌ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ജനങ്ങൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം.
മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ ജസ്‌റ്റിസ് അമിത് റാവൽ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിക്കാൻ കളക്‌ടർ നൽകുന്ന ലൈസൻസ് വേണമെന്നും കേരളത്തിലെ ചുരുക്കം ചില ആരാധനാലയങ്ങളുടെ കൈവശം മാത്രമേ അത്തരത്തിലൊരു ലൈസൻസ് ഉള്ളൂവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ഉത്തരവ് കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഇതിന് വിരുദ്ധമായി കണ്ടെത്തിയാൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹരജി ഈ മാസം 24ന് വീണ്ടും പരിഗണിക്കും.
Most Read| തൊഴിലാളി ക്ഷേമം; ആഗോള റാങ്കിങ്ങിൽ ഇന്ത്യ രണ്ടാം സ്‌ഥാനത്ത്